പി മോഹന്‍രാജിനെ സ്വാഗതം ചെയ്ത് സിപിഎമ്മും ബിജെപിയും രംഗത്ത്.

സിപിഎം ജില്ലാ ഘടകത്തിന് പുറമെ സംസ്ഥാന സമിതി അംഗം കെ അനന്തഗോപനും മോഹന്‍ രാജിനെ ഇന്നലെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു

0

പത്തനംതിട്ട :സീറ്റിനെ ചൊല്ലി കോണ്‍ഗ്രസ് വിട്ട പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് പി മോഹന്‍രാജിനെ സ്വാഗതം ചെയ്ത് സിപിഎമ്മും ബിജെപിയും രംഗത്ത്. കെ സുരേന്ദ്രന്‍ അടക്കം ഇരുമുന്നണികളില്‍ നിന്നും നേതാക്കള്‍ ചര്‍ച്ചയ്ക്ക് വിളിച്ചതായി മോഹന്‍രാജ് പറഞ്ഞു.പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചാലും മനസ് കൊണ്ട് കോണ്‍ഗ്രസുകാരനായി തുടരുമെന്ന നിലപാട് പ്രഖ്യാപിച്ചിട്ടും ബിജെപിയും സിപിഎമ്മും വിടാതെ പിന്തുടരുകയാണ് മോഹന്‍ രാജിനെ. സംസ്ഥാന നേതാക്കളടക്കം ഇരു പാര്‍ട്ടികളില്‍ നിന്നും തന്നെ ബന്ധപ്പെട്ടിരുന്നതായി മോഹന്‍ രാജ് പറഞ്ഞു.

സിപിഎം ജില്ലാ ഘടകത്തിന് പുറമെ സംസ്ഥാന സമിതി അംഗം കെ അനന്തഗോപനും മോഹന്‍ രാജിനെ ഇന്നലെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ആരോടും ആശയ വിനിമയം നടത്തിയിട്ടില്ലെങ്കിലും ഉന്നത നേതാക്കളടക്കം തന്നെ വിളിക്കുന്നുണ്ട്. തല്‍ക്കാലം തീരുമാനങ്ങളൊന്നും എടുക്കുന്നില്ലെന്നും അധികം വൈകാതെ മറ്റ് കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്നും മോഹന്‍രാജ് പറഞ്ഞു. അതേസമയം ദീര്‍ഘകാലം ഡിസിസി പ്രസിഡന്‍റായിരുന്ന മോഹന്‍ രാജിനെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.ആറന്മുളയിലെ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടവരില്‍ മോഹന്‍രാജും ഉണ്ടായിരുന്നു. എന്നാല്‍ പട്ടിക വന്നപ്പോള്‍ പേരില്ല. അപമാനം സഹിച്ച് കോണ്‍ഗ്രസില്‍ തുടരാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മനസ് കൊണ്ട് എന്നും കോണ്‍ഗ്രസുകാരനായിരിക്കും. 52 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധമാണ് അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം വികാരാധീനനായി.

You might also like

-