സംസ്ഥാനത്ത് ഇന്നും മഴ തുടരും,ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും 50 കി.മീ വരെ കാറ്റിനും സാധ്യത ഉണ്ട്. തെക്കന്‍ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്
തിരുവനന്തപുരം| സംസ്ഥാനത്ത് ഇന്നും മഴ തുടരും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. മറ്റ് ഏഴ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്.
മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും 50 കി.മീ വരെ കാറ്റിനും സാധ്യത ഉണ്ട്. തെക്കന്‍ തീരങ്ങളില്‍ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട് . കോട്ടയം, തിരുവല്ല, കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴക്കെടുതികളിൽ രണ്ട് രക്ഷാപ്രവർത്തകർ അടക്കം ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തിൽ സംസ്ഥാനത്താകെ 58 വീടുകൾ പൂർണ്ണമായും 687 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തിൽ ദുരിതം ഒഴിയാതെ തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനിൽക്കുന്നുണ്ട്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്. എ സി റോഡ്, എം സി റോഡ്, തിരുവല്ല – അമ്പലപ്പുഴ റോഡ്, തിരുവല്ല – കായംകുളം റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.