ദമ്പതിമാരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടി , മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

22 ലക്ഷം രൂപ പ്രതിയായ നിധി കുര്യന്റെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന നിധിയെ എറണാകുളത്തുനിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

0

കോട്ടയം | ദമ്പതിമാരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തെന്ന കേസിൽ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ മുൻ മാനേജരായ യുവതി അറസ്റ്റിൽ. എറണാകുളം തൃക്കാക്കര ചേലൂർ സ്വദേശിനിയും തിരുവനന്തപുരം കരമനയിൽ താമസിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ നിധി കുര്യൻ (38) ആണ് അറസ്റ്റിലായത്. പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാം എന്ന് പറഞ്ഞ് വാകത്താനം നാലുന്നക്കൽ സ്വദേശികളായ ദമ്പതിമാരിൽ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

22 ലക്ഷം രൂപ പ്രതിയായ നിധി കുര്യന്റെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റിൽ താമസിക്കുന്ന നിധിയെ എറണാകുളത്തുനിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വഞ്ചനാ കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.2019ലാണ് പണമിടപാട് നടന്നത്. മോൻസന്റെ നിർദേശപ്രകാരമാണ് നിധിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത് എന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഈ കേസിൽ മറ്റ് പ്രതികളും ഉള്ളതായി പോലീസ് പറയുന്നു. ഇവർക്കായി അന്വേഷണം തുടരുകയാണ്.
നേരത്തെ മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിലും നിധിയെ ചോദ്യം ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നിധി കുര്യന്‍ ഒറ്റയ്ക്ക് കാറില്‍ ഇന്ത്യ മുഴുവന്‍ യാത്രചെയ്ത് ശ്രദ്ധ നേടിയിരുന്നു. ഇവർക്ക് സാമൂഹികമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുമുണ്ട്.വാകത്താനം സ്റ്റേഷൻ എസ്എച്ച്ഒ ഫൈസൽ എ, എസ്ഐ സുനിൽ കെ എസ്, സി പി ഒമാരായ ജോഷി ജോസഫ്, ചിക്കു റ്റി രാജു, അനുവിദ്യ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

You might also like

-