വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും

കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതെന്നാണ് എംഎല്‍എ പരാതിയില്‍ ആരോപിക്കുന്നത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. നിലവില്‍ റെയില്‍വേ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് കേസില്‍ അറസ്റ്റില്‍ ആയത്. കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതിഷേധത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇത്

തിരുവനന്തപുരം| കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്‍യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസ് കെട്ടിച്ചമച്ചതെന്നാണ് എംഎല്‍എ പരാതിയില്‍ ആരോപിക്കുന്നത്. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും കേസ് അന്വേഷിക്കുക. നിലവില്‍ റെയില്‍വേ പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ചുപേരാണ് കേസില്‍ അറസ്റ്റില്‍ ആയത്. കെഎസ്‌യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട പ്രതിഷേധത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇത്.

ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണാ ജോർജിന്റെ മൊഴി നൽകുകയായിരുന്നു. കേസില്‍ കെഎസ്‍യുക്കാരായ അഞ്ച് പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് രണ്ടാഴ്ചയിലധികം ജയിലില്‍ അടച്ചത്. പ്രമാദമായ കേസില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ മന്ത്രി മൊഴി നല്‍കിയിരുന്നില്ല.
അന്ന് കണ്ണൂരിലെത്തിയ ആരോഗ്യമന്ത്രിക്ക് നേരെ അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് മന്ത്രിക്ക് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീര്‍ ഇക്ബാലിനെ സിപിഎമ്മുകാര്‍ ക്രൂരമായി മര്‍ദിച്ചതാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വര്‍ധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. രണ്ട് മിനിറ്റോളം ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നില്‍ക്കണ്ടത് ഉന്തും തള്ളും ബഹളവുമാണ്. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിഷേധ വാര്‍ത്ത തീ പോലെ പടര്‍ന്നു. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെ ആശുപത്രിയിലെത്തി. റോഡുനീളെ പ്രതിഷേധം ഉയര്‍ന്നു. രാത്രി ഒമ്പത് മണിയോടെ മന്ത്രിയെ പരിയാരം ആശുപത്രിയിലേക്ക് വിശദമായ പരിശോധനയ്ക്കായി മാറ്റി.

പ്രതിഷേധത്തിനിടെ അറസ്റ്റിലായ അഞ്ച് കെഎസ്‍യുക്കാരെ ടൗണ്‍ പൊലീസ് റെയില്‍വെ പൊലീസിന് കൈമാറി. രാത്രി എഫ്ഐആര്‍ ഇട്ടു. പുലര്‍ച്ചെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ച കഴിയുമ്പോഴാണ് പിന്നീട് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.ജില്ലാ ആശുപത്രിയിലെ വൂണ്ട് സര്‍ട്ടിഫിക്കറ്റില്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേറ്റതായി ഇല്ല. സുരക്ഷ ഒരുക്കാന്‍ എത്തിയ ടൗണ്‍ സ്റ്റേഷനിലെ മൂന്ന് പൊലീസുകാരുടെ മൊഴിയിലും വധശ്രമമില്ല. റെയില്‍വെ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലും വധശ്രമമില്ല. അപ്പോഴും കഴുത്തിലെ കശേരുക്കളില്‍ വേദനയുണ്ടെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പരിയാരം ആശുപത്രിയില്‍ നിന്ന് മണിക്കൂറുകളുടെ ഇടവേളയില്‍ വന്നുകൊണ്ടേയിരുന്നു. അതിന്‍റെ പിറ്റേന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് സ്വന്തം കാറില്‍ മന്ത്രി നാട്ടിലേക്ക് തിരിച്ചു. മൊഴിയെടുക്കാന്‍ അന്വേഷണ സംഘം പലകുറി ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കേസ് രണ്ടുമാസം പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രി മൊഴി നല്‍കിയത്.

You might also like

-