സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ

'എനിക്കെതിരെ പറഞ്ഞവരുടെ അതേ ഭാഷയില്‍ സംസാരിക്കാന്‍ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യ ജോലി ഇല്ലാതെ നിന്നപ്പോള്‍ ഞാനാണ് കയര്‍ ക്ഷേമനിധിയില്‍ ജോലി വാങ്ങി നല്‍കിയത്

ആലപ്പുഴ| സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി നൽകിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി നൽകിയിട്ടുണ്ടെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ തന്റെ കുടുംബത്തിലെ ആർക്കും ജോലി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യമൊന്നും മാധ്യമങ്ങൾ കാണില്ലെന്നും സുധാകരൻ വിമർശിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കേസിലെ സംഭവങ്ങളിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുവന്നതായി സുധാകരൻ ചൂണ്ടിക്കാട്ടി. കക്ഷിവ്യത്യാസമില്ലാതെ പണം വാങ്ങിയെന്ന തരത്തിലാണ് ഇ.ഡിയുടെ റിപ്പോർട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇവരാരെങ്കിലും പണം വാങ്ങിയോ എന്ന് തനിക്ക് അറിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

‘എനിക്കെതിരെ പറഞ്ഞവരുടെ അതേ ഭാഷയില്‍ സംസാരിക്കാന്‍ ഞാനില്ല. പറഞ്ഞയാളുടെ ഭാര്യ ജോലി ഇല്ലാതെ നിന്നപ്പോള്‍ ഞാനാണ് കയര്‍ ക്ഷേമനിധിയില്‍ ജോലി വാങ്ങി നല്‍കിയത്. 19 ഒഴിവ് വന്നപ്പോള്‍ ആദ്യനിയമനം അവര്‍ക്കായിരുന്നു. ഹോസ്പിറ്റലില്‍ ചിത്തരഞ്ജന്റെ ഭാര്യക്ക് ജോലി കൊടുത്തു. അങ്ങനെ ഒരുപാട് പേര്‍ക്ക്… എന്റെ വീട്ടിലെ ഒരാള്‍ക്ക്‌പോലും ഞാന്‍ ജോലി കൊടുത്തിട്ടില്ല. എന്റെ ഭാര്യയുടെ അനിയത്തി ബികോം എച്ച്ഡിസി പാസായ ആളാണ്. ഞാന്‍ ജോലി കൊടുത്തിട്ടില്ല. ഒരു ജോലി കൊടുത്താല്‍ ഫയലിനകത്ത് ഒരു തുള്ളി വിഷം വീഴുന്നത് പോലെയാണ് പ്രചരണം. ഇതൊന്നും കാണാന്‍ ഇവിടുത്ത പത്രക്കാര്‍ക്ക് താല്‍പര്യമില്ല’, ജി സുധാകരന്‍ പറഞ്ഞു.

സ്വത്ത് സമ്പാദന ആരോപണങ്ങളിലും ജി സുധാകരന്‍ പ്രതികരിച്ചു. പൊതുജീവിതത്തില്‍ നയാപൈസ ആരോടും വാങ്ങിയിട്ടില്ല. ഭാര്യ വര്‍ഷം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്ന പ്രൊഫസര്‍ ആയിരുന്നു. വീട്ടുജോലിക്കാരിക്ക് വീട് വെയ്ക്കാനാണ് ഭാര്യ സ്ഥലം വാങ്ങിയത്. വീട് പണിത് നല്‍കിയത് ഭാര്യയാണ്. മകന്‍ ഗള്‍ഫ് രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. ഭാര്യ സ്ഥലം വാങ്ങിയതിന്റെയും ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെയും വിവരങ്ങള്‍ പുറത്തു വിടണം എന്ന് എച്ച് സലാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. ഇതിലാണ് വിശദീകരണം.മുഖ്യമന്ത്രി കൂടെയുള്ള മന്ത്രിമാരെ സൂക്ഷിക്കണം എന്നും ജി സുധാകരന്‍ ഉപദേശം നല്‍കി. ഇക്കാര്യം താന്‍ വി ഡി സതീശനോട് നേരിട്ട് പറഞ്ഞു. വി ഡി സതീശന്‍ മികച്ച മുഖ്യമന്ത്രിയാണ്. യാതൊരു അപാകതയും ഇതുവരെ വന്നിട്ടില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നയാളാണ് വി ഡി സതീശന്‍ എന്നും സുധാകരന്‍ പറഞ്ഞു

You might also like

-