കാവേരി നദീജല തർക്കം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ തടയുമെന്ന് കന്നഡ സംഘടനകള്‍,കൂടിക്കാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ റദ്ദാക്കി.
നദീജല തര്‍ക്ക വിഷയത്തില്‍ ഓഗസ്റ്റ് പതിമൂന്നിന് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ്. ഫെഡറേഷന്‍ ഓഫ് പ്രോ-കന്നഡ ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വാട്ടല്‍ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
ബെംഗളൂരു| കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ സന്ദർശനം നടത്താൻ എത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ തടയുമെന്ന് കന്നഡ സംഘടനകള്‍. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയാല്‍ ബെംഗളൂരു വിമാനത്താവളത്തില്‍ തടയുമെന്നാണ് മുന്നറിയിപ്പ്. വെള്ളം വേണ്ടെന്ന് പറയാതെ കര്‍ണാടകയില്‍ വരാന്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെ വിജയ്‌യുമായുള്ള കൂടിക്കാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ റദ്ദാക്കി.
ഓഗസ്റ്റ് മൂന്നിനായിരുന്നു കൂടിക്കാഴ്ച തീരുമാനിച്ചിരുന്നത്. നദീജല തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ നിലവില്‍ കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്നാണ് കര്‍ണാടകയുടെ തീരുമാനം. കൂടിക്കാഴ്ചയ്ക്ക് വരേണ്ടതില്ലെന്ന് വിജയ്‌യെ കര്‍ണാടക ഡി കെ ശിവകുമാര്‍ അറിയിക്കും. കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെടും.
നദീജല തര്‍ക്ക വിഷയത്തില്‍ ഓഗസ്റ്റ് പതിമൂന്നിന് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും ബന്ദ്. ഫെഡറേഷന്‍ ഓഫ് പ്രോ-കന്നഡ ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വാട്ടല്‍ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബിസിനസ് സ്ഥാപനങ്ങളു മറ്റ് അസോസിയേഷനുകളും ബന്ദുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.വരുന്ന പതിനഞ്ച് ദിവസം തമിഴ്‌നാടിന് 3,500 ക്യുസെക്‌സ് ജലം വിട്ടുനല്‍കാന്‍ കാവേരി ജലനിയന്ത്രണ സമിതി ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ചയായിരുന്നു ജലനിയന്ത്രണ സമിതി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയും ശരിവെച്ചിരുന്നു. കര്‍ണാടക ഈ നിര്‍ദ്ദേശത്തെ ശക്തമായി എതിര്‍ക്കുകയും ജല മാനേജ്‌മെന്റ് അതോറിറ്റിയെ സമീപിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമാണെന്നും ജലം വിട്ടുനല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു കര്‍ണാടക അറിയിച്ചത്. എന്നാല്‍ കര്‍ണാടകയുടെ വാദം ജല മാനേജ്‌മെന്റ് അതേറിറ്റി തള്ളി. ഇതിന് പിന്നാലെയാണ് തര്‍ക്കം രൂക്ഷമായത്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഓഗസ്റ്റ് രണ്ടിന് സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഞായറാഴ്ച ബെംഗളൂരുവിലാണ് യോഗം. യോഗത്തില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം പങ്കെടുക്കും.