ട്രിപ്പിൾലോക്ഡൗൺ : നിയന്ത്രണങ്ങളിൽ വീണ്ടും ഇളവ് പ്രഖ്യാപിച്ചു; പാൽ, പത്രം വിതരണം രാവിലെ 8 വരെ

ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും.

0

തിരുവനന്തപുരം : ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ഇളവ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് നിലവിൽ വന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ കുറച്ച് ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മറ്റ് ജില്ലകളിലും ഈ ദിവസങ്ങളിൽ തന്നെയാണ് ബാങ്ക് പ്രവർത്തിക്കുക. ബാങ്കിംഗ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരു പോലെ പ്രവർത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം. ട്രിപ്പിൾ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണവും ഈ സമയത്തിനുള്ളിൽ അനുവദിക്കും.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലാണ് ഇത് നിലവിൽ വരിക. കർശന നിയന്ത്രണങ്ങളുടെ ഭാഗമായി പതിനായിരം പോലീസുകാരെ ഈ ജില്ലകളിൽ നിയോഗിക്കും. അടച്ചിടുന്ന കണ്ടെയിൻമെന്റ് സോണുകളിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരുവഴി മാത്രമേ തുറക്കൂ.

മാസ്‌ക്കിട്ടില്ലെങ്കിലും സാമൂഹ്യ അകലം പാലിച്ചില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയാലും കർശന നടപടി ഉണ്ടാകും. ബേക്കറി, പലവ്യഞ്ജന കടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവർത്തിക്കുക. വിമാനത്താവളത്തിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്കും പോകുന്ന യാത്രക്കാരെ തടയില്ല. മെഡിക്കൽ സ്‌റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ പ്രവർത്തിക്കും. പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ എന്നിവർക്കും പാസുമായി അത്യാവശ്യം യാത്ര ചെയ്യാം. അടച്ചിടൽ മാർഗരേഖ ജില്ലാ കളക്ടർ വിശദമായി പുറത്തിറക്കുമെങ്കിലും പൊതു നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു.

You might also like

-