ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു,കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം

ഭരണഘടനയുടെ അനുച്ഛേദം 370ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നിര്‍വചിച്ചത്. പ്രത്യേക പദവി റദ്ദാക്കാന്‍ സംസ്ഥാന ഭരണഘടനാ അസംബ്ലിയുടെ പ്രമേയം വേണം. എന്നാല്‍ 1957ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ അസംബ്ലി അവസാനിച്ചു. ഇതോടെ താല്‍ക്കാലിക പദവിയായ അനുച്ഛേദം 370 സ്ഥിരം പദവിയായി.

0

ഡൽഹി | ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കികൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു.നിയമസഭ പിരിച്ചുവിട്ടതിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിലും ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്ന് കോടതി പറഞ്ഞു. ഭരണഘടന അസംബ്ലി ഇല്ലാതായപ്പോൾ അനുച്ഛേദം 370 നൽകിയ പ്രത്യേക അവകാശങ്ങളും ഇല്ലാതായി എന്ന് നിരീക്ഷിച്ച കോടതി, ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കൂട്ടിച്ചേര്‍ത്തു
ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 2019 ഓഗസ്റ്റിലാണ് ഭരണഘടന അനുച്ഛേദം 370 ല്‍ മാറ്റം വരുത്തിയത്. പ്രത്യേക പദവി എടുത്തുകളഞ്ഞതും സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതും ചോദ്യം ചെയ്ത് 23 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. കേസിൽ മൂന്ന് വിധി ന്യായങ്ങൾ ആണ് ഉള്ളത്. ആർട്ടിക്കിൾ 370 റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെയും രാഷ്ട്രപതിക്ക് 370–ാം വകുപ്പ് മാറ്റാൻ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. നിയമസഭ പിരിച്ചു വിട്ടതിൽ ഇടപെടാനാവില്ല എന്നും കോടതി പറഞ്ഞു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എത്രയും വേ​ഗം പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബർ 30 ന് അകം തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു. ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചു.

ഭരണഘടനയുടെ അനുച്ഛേദം 370ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നിര്‍വചിച്ചത്. പ്രത്യേക പദവി റദ്ദാക്കാന്‍ സംസ്ഥാന ഭരണഘടനാ അസംബ്ലിയുടെ പ്രമേയം വേണം. എന്നാല്‍ 1957ല്‍ ജമ്മു കശ്മീര്‍ ഭരണഘടനാ അസംബ്ലി അവസാനിച്ചു. ഇതോടെ താല്‍ക്കാലിക പദവിയായ അനുച്ഛേദം 370 സ്ഥിരം പദവിയായി. ഇത് തുടരവെ 2019ല്‍ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ അനുസരിച്ച് നിയമസഭ പിരിച്ചുവിട്ടു. 2019 ഓഗസ്റ്റ് അഞ്ചിന് രാജ്യസഭയിലും ആറിന് ലോക്‌സഭയിലും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കുന്ന ബില്‍ പാസാക്കി. ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളെ വീട്ടു തടങ്കലിലാക്കി. മറ്റ് നിരവധി നിയന്ത്രണങ്ങള്‍ ഇതോടൊപ്പം ഏര്‍പ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണ് എന്നും തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തട്ടിപ്പ് നടത്തി എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.

You might also like

-