ഓക്സിജൻ കിട്ടാതെ രോഗി ആംബുലൻസിൽ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ പടിഞ്ഞാറേ വെണ്‍പാല, പുത്തന്‍തുണ്ടിയില്‍ വീട്ടില്‍ രാജന്‍ (65)ആണ് മരിച്ചത്.

0

ആലപ്പുഴ:  ഓക്സിജൻ കിട്ടാതെ രോഗി ആംബുലൻസിൽ മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. തിരുവല്ലയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ പടിഞ്ഞാറേ വെണ്‍പാല, പുത്തന്‍തുണ്ടിയില്‍ വീട്ടില്‍ രാജന്‍ (65)ആണ് മരിച്ചത്. പനി ബാധിച്ച് രാത്രി തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജനെ ശ്വാസതടസം കൂടിയതിനാല്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തിരുന്നു. താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിലാണ് രാജനെ വണ്ടാനത്തേക്ക് കൊണ്ടുപോയത്.

കാഷ്വാല്‍റ്റിയില്‍ വച്ച് ഘടിപ്പിച്ച ഓക്സിജന്‍ സിലിണ്ടര്‍ ഇടയ്ക്കുവച്ച് മാറ്റി ആംബുലന്‍സ് ഡ്രൈവര്‍ മറ്റൊരു സിലിണ്ടര്‍ ഘടിപ്പിച്ചെന്ന് രാജന്റെ മകന്‍ ഗിരീഷ് പറഞ്ഞു. മൂന്നുകിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ത്തന്നെ ശ്വാസതടസം വര്‍ധിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ അനുവദിച്ചില്ലെന്നും ഗിരീഷ് ആരോപിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും രാജന്‍ മരിച്ചു.

സംഭവത്തില്‍ തിരുവല്ല പുളിക്കീഴ് സ്റ്റേഷനിൽ രാജനെ ബന്ധുക്കള്‍ പരാതി നൽകിയതിനെ തുടര്‍ന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പുളിക്കീഴ് പോലീസ് അറിയിച്ചു .

അതേസമയം മരിച്ച രാജന്‍റെ ബന്ധുക്കളുടെ ആരോപണം ആംബുലന്‍സിന്റെ ഡ്രൈവര്‍ ബിനോയ് തള്ളി. അടിസ്ഥാന രഹിതമായ ആരോപണമാണ് രാജന്റെ ബന്ധുക്കള്‍ ഉയര്‍ത്തുന്നതെന്നാണ് ബിനോയുടെ വാദം. ഒന്നരയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ രോഗിയെ എത്തിച്ചുവെന്നും അര മണിക്കൂറിന് ശേഷമുള്ള പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചതെന്നുമാണ് ബിനോയ് പറയുന്നത്.

You might also like

-