വഞ്ചനാ ..സണ്ണി ലിയോണിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

ഭര്‍ത്താവ് ഡാനിയൽ വെബര്‍, മാനേജര്‍ സണ്ണി രജനി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

0

കൊച്ചി: ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് ബോളിവുഡ് നടി സണ്ണി ലിയോൺ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ കേസെടുത്ത് ക്രൈംബ്രാഞ്ച്. സണ്ണി ലിയോണിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. വിശ്വാസവഞ്ചന, ചതി, പണാപഹാരം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബർ രണ്ടാം പ്രതിയും മാനേജർ സുനിൽ രജനി മൂന്നാം പ്രതിയുമാണ്.നടിയ്‌ക്കെതിരെ പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ വഞ്ചനാ കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഭര്‍ത്താവ് ഡാനിയൽ വെബര്‍, മാനേജര്‍ സണ്ണി രജനി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി സംഘടിപ്പിയ്ക്കുന്ന പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി നടി 39 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും പരിപാടിയില്‍ പങ്കെടുക്കാതെ വിശ്വാസ വഞ്ചന കാട്ടിയെന്നാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിയാസ് നല്‍കിയ പരാതിയില്‍ പറയുന്നത്. പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ വന്നതോടെ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് സംഭത്തില്‍ അന്വേഷണം നടത്തിയത്.പരാതിക്കാരനില്‍ നിന്നും സണ്ണി ലിയോണില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത് .

കേസില്‍ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അനന്തര നടപടികള്‍ കൈക്കൊള്ളാമെന്നായിരുന്നു ഉത്തരവ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് കേസെടുത്തു നോട്ടീസ് നല്‍കാനുള്ള തയ്യാറെടുപ്പുകളുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുന്നത്.ഒരു സ്വകാര്യ ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനായി സണ്ണി ലിയോണ്‍ കേരളത്തിലെത്തിയിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്തെത്തിയ അന്വേഷണോദ്യോഗസ്ഥര്‍ സണ്ണിയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പരാതിക്കാരന്റെ ആരോപണങ്ങള്‍ നടി തള്ളിയിരുന്നു.കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് മനഃപൂർവമല്ലെന്നായിരുന്നു സണ്ണി ലിയോൺ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. നിശ്ചയിച്ച ചടങ്ങ് നടക്കാതെ വന്നതോടെ പിന്നീട് അഞ്ചുതവണ പുതുക്കിയ തീയതി നൽകിയെന്നും എന്നാൽ ചടങ്ങ് നടത്താൻ സംഘാടകർക്ക് കഴിഞ്ഞില്ലെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയിരുന്നു. സംഘാടകരുടെ അനാസ്ഥ മൂലമാണ് പരിപാടികള്‍ മാറ്റിവെയ്‌ക്കേണ്ടി വന്നതെന്നായിരുന്നു വിശദീകരണം.എന്നാല്‍ ഈ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോര്‍ഡിനേറ്റര്‍ ഷിയാസ് പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു. 2018 മെയ് 26 ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സണ്ണി ലിയോണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന ഡാന്‍സ് ഫിനാലെ പരിപാടിയ്ക്കാണ് ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ കാലാവസ്ഥ പ്രതികൂലമാകുമെന്ന മുന്നറിയിപ്പിനേത്തുടര്‍ന്ന് സണ്ണി ലിയോണിന്റെ കൂടി സമ്മതത്തോടെ പരിപാടി ഉപേക്ഷിയ്ക്കുകയായിരുന്നു. പ്രളയമടക്കമുള്ള പ്രതീകൂല സാഹചര്യം മൂലം ആവര്‍ഷം പരിപാടി നടത്താനായില്ല.

സംഘാടകരുടെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പ്രതിഫലം 30 ല്‍ നിന്ന് 25 ലക്ഷത്തിലേക്ക് സണ്ണി ലിയോണ്‍ കുറച്ചു. ആദ്യം പത്തും പിന്നീട് 19 ലക്ഷം രൂപയും കൈപ്പറ്റുകയും ചെയ്തു. പിന്നീട് താരത്തിന്റെ കൂടെ സമ്മതത്തോടെ 2019 ഫെബ്രുവരി 14 ന് അങ്കമാലിയിലേക്ക് പരിപാടി മാറ്റി. പുതുവത്സരത്തിന് മുമ്പ് പരിപാടിയുടെ പ്രമോഷനില്‍ പങ്കെടുക്കാമെന്ന് പറഞ്ഞെങ്കിലും തയ്യാറായില്ല.അങ്കമാലിയിലെ പരിപാടിയുടെ തലേന്നാള്‍ കൊച്ചിയിലെത്തിയെങ്കിലും രാത്രി പതിനൊന്നരയോടെ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് കാട്ടി ട്വിറ്റ് ചെയ്യുകയാണ് ഉണ്ടായത്. വലിയ പരിപാടിയെന്ന നിലയില്‍ വമ്പന്‍ ക്രമീകരണങ്ങളാണ് അങ്കമാലിയില്‍ സജ്ജമാക്കിയിരുന്നത്. അവസാന നിമിഷം പരിപാടി ഉപക്ഷിയ്ക്കേണ്ടി വന്നതിലൂടെ രണ്ടരക്കോടിയോളം രൂപ നഷ്ടമായതായും ഷിയാസ് പറയുന്നു. പ്രതീകൂല കാലാവസ്ഥയേത്തുടര്‍ന്ന് ഒറ്റത്തവണയാണ് പരിപാടി മാറ്റിയത്. രണ്ടാം വട്ടം സണ്ണിലിയോണാണ് ചതിച്ചത്. സംഭവത്തേത്തടുര്‍ന്ന് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപിടിയുണ്ടാവാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസെടുത്തെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞാണ് മൊഴിയെടുക്കല്‍ പോലും നടന്നതെന്നും ഷിയാസ് പറഞ്ഞിരുന്നു.

You might also like

-