സമരത്തിന് പിന്തുയേറുന്നു ഡൽഹി വളഞ്ഞ് 3 ലക്ഷം കർഷകർ

ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗാസിപുർ, നോയിഡ എന്നിവിടങ്ങളിലും കർഷകർ തമ്പടിച്ചിട്ടുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ എത്തും

0

ഡൽഹി ∙ കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്ന കർഷകർക്കു പിന്തുണയേറുന്നു. മൂന്നു ലക്ഷത്തോളം കർഷകരാണു ഡൽഹിയെ വളഞ്ഞു നിലയുറപ്പിച്ചിരിക്കുന്നത്. ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവയ്ക്കു പുറമെ ഉത്തർപ്രദേശ് അതിർത്തിയിലുള്ള ഗാസിപുർ, നോയിഡ എന്നിവിടങ്ങളിലും കർഷകർ തമ്പടിച്ചിട്ടുണ്ട്. കൂടുതൽ പേർ വരും ദിവസങ്ങളിൽ എത്തും. തുടർ പ്രക്ഷോഭത്തിനു രൂപം നൽകാൻ നേതാക്കൾ ഇന്നു സിംഘുവിൽ യോഗം ചേരും.

കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദൾ നേതാവുമായ പ്രകാശ് സിങ് ബാദൽ പത്മവിഭൂഷൺ പുരസ്കാരം തിരികെ നൽകി. ജനാധിപത്യ ശിരോമണി അകാലിദൾ നേതാവും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗവുമായ സുഖ്ദേവ് സിങ് ധിൻസ പത്മഭൂഷൺ തിരികെ നൽകുമെന്നു പ്രഖ്യാപിച്ചു.

മഹാരാഷ്ട്രയിലും ഭുവനേശ്വർ, ബെംഗളൂരു, ജയ്പുർ എന്നിവിടങ്ങളിലും പ്രകടനം നടന്നു. കർഷക നേതാക്കളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച ആരംഭിക്കുന്നതിനു മുൻപ്, ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലെത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, കർഷകരുടെ ആവശ്യങ്ങൾ തുറന്ന മനസ്സോടെ കേൾക്കണമെന്ന് അഭ്യർഥിച്ചു. സമരം എത്രയും വേഗം അവസാനിപ്പിച്ച് സ്വന്തം വീടുകളിലേക്കു മടങ്ങാൻ കർഷകർക്ക് അവസരമൊരുക്കണം. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിനിടെ മരിച്ച 2 കർഷകരുടെ കുടുംബാംഗങ്ങൾക്കു പഞ്ചാബ് സർക്കാർ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

വിവാദ നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ബംഗാളിലും ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നു സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. പ്രതിഷേധാഗ്നിയിൽ നരേന്ദ്ര മോദിയുടെ അധികാരക്കസേര കത്തിയമരുമെന്നു ഡൽഹി–ഹരിയാന അതിർത്തിയിലെ തിക്രിയിൽ നടന്ന സമ്മേളനത്തിൽ സിപിഎം എംപി: കെ.കെ. രാഗേഷ് പറഞ്ഞു. കർഷകർക്കു പിന്തുണയറിയിച്ചു ബിനോയ് വിശ്വം എംപി, ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ് എന്നിവർ ഹരിയാന അതിർത്തിയിലെ സിംഘുവിലെത്തി.

അതേസമയം വിവാദ കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി അതിർത്തികളിൽ സമരം നടത്തുന്ന കർഷകരുമായി സംഘടനകളുമായി കേന്ദ്രം നാളെ വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന ചർച്ച ഫലം കാണാത്തതിനാലാണ് നാളെ വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്. താങ്ങുവിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിൻവലിക്കണമെന്ന ഉറച്ച നിലപാടിലാണ് കർഷകർ. യോഗത്തിൽ കേന്ദ്രം മുമ്പോട്ട് വച്ച നിർദ്ദേശങ്ങൾ ഇന്ന് സിംഘുവിൽ ചേരുന്ന കർഷക സംഘടനകളുടെ യോഗം വിലയിരുത്തും.

വിവാദ നിയമങ്ങൾ പിൻവലിക്കണമെന്നും അതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിന തുടർന്നാണ് ഒത്തുതീർപ്പ്ചർച്ച പരാജപ്പെട്ടത്. കർഷകരുടെ ആശങ്ക അകറ്റാൻ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകൾ ഇറക്കാം എന്നതായിരുന്നു സർക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കർഷക സംഘടന നേതാക്കൾ അംഗീകരിച്ചില്ല. ദില്ലി അതിർത്തികളിൽ തുടരുന്ന സമരം എട്ട് ദിവസം പിന്നിട്ടു. ദില്ലി-യുപി അതിർത്തികളിൽ കർഷകർ ദില്ലി അതിർത്തികൾ കടന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പാതകളിൽ നിൽക്കുകയാണ്.

 

You might also like

-