ആദ്യഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ പ്രചരണാർത്ഥം എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും വെർച്ച്വൽ റാലി ഇന്ന്

0

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിലെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. വൈകിട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടം ചേരുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. ഇതു ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് ജില്ലാ വരണാധികാരികൾ അറിയിച്ചിരിക്കുന്നത്. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും കലക്ടർമാർ അഭ്യർഥിച്ചു.

കൊവിഡ് കാലം പതിവ് പ്രചാരണരീതികൾക്കെല്ലാം മാറ്റമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയം മുമ്പില്ലാത്തവിധം തിളച്ചുമറിയുമ്പോഴാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടം. പ്രതിസന്ധികളെ നേരിടാൻ സിപിഎം ഇറക്കുന്നത് വികസനകാർഡാണ്. സംസ്ഥാന വികസനം അട്ടിമറിക്കാൻ ദേശീയഅന്വേഷണ ഏജൻസികളും യുഡിഎഫും ബിജെപിയും കൈകൊർക്കുന്നുവെന്ന പ്രചാരണം വഴി ആക്ഷേപങ്ങൾക്ക് തടയിടാനാണ് നീക്കം. യുഡിഎഫ്-വെൽഫെയർ പാർട്ടി ബന്ധം മറ്റൊരു വിഷയം.സർക്കാറും സിപിഎമ്മും പ്രതിസന്ധിയിലായ അസാധാരണസാഹചര്യത്തിൽ മിന്നും ജയത്തിൽ കുറഞ്ഞൊന്നും യുഡിഎഫിനെ തൃപ്തിപ്പെടുത്തില്ല. വിവാദങ്ങൾ കത്തിക്കുമ്പോഴും സ്ഥാനാർത്ഥിനിർണ്ണയ പ്രശ്നങ്ങളും വിമതഭീഷണിയും പലയിടത്തും തീരാത്ത തലവേദന. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വെല്ലുവിളി മറ്റൊരു ഭീഷണി.

സുരേന്ദ്രൻ പ്രസിഡന്‍റായശേഷമുള്ള തെരഞ്ഞെടുപ്പ് ബിജെപിക്കും നിർണ്ണായകമാണ്. ദേശീയ ഏജൻസികൾ കൂടി കക്ഷിയായിരിക്കെ അന്വേഷണ വിവാദങ്ങൾ നേട്ടമുണ്ടാകണമെങ്കിൽ സീറ്റുകൾ കൂടണം. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കലടക്കം വലിയപ്രതീക്ഷകളാണ് ആദ്യഘട്ടത്തിൽ പാർട്ടിക്കുള്ളത്. കലാശക്കൊട്ടില്ലെങ്കിലും വാക്ക് പോര് കടുപ്പിച്ച് ആവേശം നിറച്ചുതന്നെയാണ് മുന്നണികൾ സെമിഫൈനലിൻ്റെ ആദ്യലാപ്പ് കടക്കാനൊരുങ്ങുന്നത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ പ്രചരണാർത്ഥം എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും വെർച്ച്വൽ റാലി ഇന്ന്. വൈകിട്ട്‌ 6 മണിക്കാണ് എൽ.ഡി.എഫ് വെബ് ‌റാലി സംഘടിപ്പിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും വഴി 50 ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. ഇടതുമുന്നണി സർക്കാറിന്‍റെ ജനവിരുദ്ധ അഴിമതി നയങ്ങൾക്കെതിരെയുള്ള യു.ഡി.എഫ് വെർച്ച്വൽ റാലി ഉച്ചക്ക് 12 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

You might also like

-