അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ അറിയാനാകും. പത്ത് മണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും

0

തിരുവനന്തപുരം :അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

കോന്നി വോട്ടെണ്ണല്‍ കേന്ദ്രമായ എലിയറയ്ക്കല്‍ അമൃത വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കൗണ്ടിംഗ് ഹാളില്‍ 212 ബൂത്തുകളിലെ വോട്ടെണ്ണല്‍ 14 ടേബിളുകളിലായാണ് നടക്കുന്നത്. ബൂത്ത് അടിസ്ഥാനത്തിലാണ് വോട്ടണ്ണല്‍ നടക്കുക. 12 ടേബിളുകളില്‍ 15 റൗണ്ടും രണ്ട് ടേബിളില്‍ 16 റൗണ്ടും ആണ് എണ്ണുന്നത്. ടേബിളുകളുടെ മൊത്തം നിരീക്ഷണ ചുമതല വരണാധികാരിക്കായിരിക്കും. ഒന്നാമത്തെ ടേബിളിലായിരിക്കും നറുക്കെടുപ്പിലൂടെ ലഭിക്കുന്ന അഞ്ച് ബൂത്തുകളുടെ വിവി പാറ്റ് സ്പ്ലിപ്പുകള്‍ എണ്ണുന്നത്. ആദ്യം എണ്ണിത്തുടങ്ങുന്നത് പോസ്റ്റല്‍ വോട്ടായിരിക്കും. വിവി പാറ്റ് സ്ലിപ്പുകള്‍ അവസാനമാണ് എണ്ണുക.
ഓരോ കൗണ്ടിങ് ടേബിളിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിവരാണ് ഉള്ളത്. മൈക്രോ ഒബ്സര്‍വറുടെ നിരീക്ഷണത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റുമായിരിക്കും ഓരോ ടേബിളിലേയും വോട്ടുകള്‍ എണ്ണുക. ഓരോ കൗണ്ടിങ് സമീപത്തും അതത് സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ ഉണ്ടായിരിക്കും.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതും വരണാധികാരിയുടെ മേല്‍നോട്ടത്തിലാകും. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ (ഇടിപിബിഎസ്),സ്‌കാന്‍ ചെയ്ത് വോട്ടെണ്ണുന്നതിന് സജ്ജമാക്കമാക്കുന്നതിന് അഞ്ച് ടേബിള്‍ ഒരുക്കിയിട്ടുണ്ട്. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെയും ടെക്നിക്കല്‍ ടീമിനേയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
മണ്ഡലത്തില്‍ 1018 സര്‍വീസ് വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതുവരെ ലഭിച്ചിട്ടുള്ളത് 97 സര്‍വീസ് വോട്ടുകളാണ്. വോട്ടെണ്ണല്‍ ദിനമായി രാവിലെ എട്ടിന് വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുന്‍പുവരെ ലഭിക്കുന്ന പോസ്റ്റല്‍ വോട്ടുകളും, സര്‍വീസ് വോട്ടുകളും എണ്ണും. അതിന് ശേഷം വരുന്നവ അസാധുവാക്കും.
കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി
നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ കളക്ടറേറ്റില്‍ നടന്നു. കളക്ടറുടെ ചേംബറില്‍ പൊതുനിരീക്ഷകന്‍ ഡോ.എന്‍.വി പ്രസാദ്, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, റിട്ടേണിംഗ് ഓഫീസര്‍ എം.ബി.ഗിരീഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്. വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരായ കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ക്കും കൗണ്ടിങ് അസിസ്റ്റന്റുമാര്‍ക്കും ടെക്നിക്കല്‍ ടീമിനും പരിശീലനം നേരത്തെ നല്‍കിയിരുന്നു. 20 കൗണ്ടിംഗ് സുപ്പര്‍വൈസര്‍, 20 കൗണ്ടിംഗ് അസിസ്റ്റന്റ്, 20 മൈക്രോ ഒബ്സര്‍വര്‍ എന്നിങ്ങനെ മൊത്തം 60 ഉദ്യോഗസ്ഥരെയാണ് റാന്‍ഡമൈസേഷനിലൂടെ തെരഞ്ഞെടുത്തത്

നാളെ എട്ട് മണിയോടെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് മെഷിനുകള്‍ പുറത്തെടുക്കും. കനത്ത സുരക്ഷയാണ് സ്ട്രോംഗ് റൂമുകള്‍ക്ക് മുന്നില്‍ ഒരുക്കിയിരിക്കുന്നത്. വരണാധികാരിയുടെ സാന്നിധ്യത്തിലാകും സീല്‍ പൊട്ടിച്ച് സ്ട്രോംഗ് റൂമുകള്‍ തുറക്കുക. തുടര്‍ന്ന് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും കൌണ്ടിംഗ് കേന്ദ്രത്തില്ത‍ സജ്ജീകരിച്ചിരിക്കുന്ന ടേബിളുകളിലേക്ക് മാറ്റും. പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ അറിയാനാകും. പത്ത് മണിയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ രൂപം ലഭ്യമാകും. എങ്കിലും അന്തിമഫലം അറിയാന്‍ ഉച്ച വരെ കാത്തിരിക്കേണ്ടി വരും.

You might also like

-