സൈബര്‍ വിഷയങ്ങളിൽ നീർണായക ചുവടുവയ്പ്പ്. സൈബർ കേസ് ഇനി ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും അന്വേഷിക്കും

എല്ലാ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.

0

തിരുവന്തപുരം :സൈബര്‍ കേസുകളുടെ അന്വേഷണം ഇനി മുതല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളിലും. സൈബര്‍ കേസുകള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഇതോടെ എല്ലാ ലോക്കല്‍ പൊലീസ് സ്റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.

ഐ.ടി ആക്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകാരമുള്ള സൈബര്‍ കേസുകള്‍ നടപടികള്‍ക്കായി സൈബര്‍ സെല്ലില്ലേക്ക് അയയ്ക്കുന്നതിനു പകരം ഇനി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ തന്നെ അന്വേഷണം നടത്തും. ഇതിനായി ഓരോ പൊലീസ് സ്റ്റേഷനിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായവും തേടാം.

സങ്കീര്‍ണമായ കേസുകള്‍ റേഞ്ച് ഐ.ജിമാര്‍ക്ക് കൂടുതല്‍ അന്വേഷണത്തിനായി സൈബര്‍ പൊലീസ് സ്റ്റേഷനു കൈമാറാവുന്നതാണ്. നിലവില്‍ ഒരു സൈബര്‍ പൊലീസ് സ്റ്റേഷന്‍ ആണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ തീരുമാന പ്രകാരം മൂന്നു സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കും ഉപയോഗിക്കാം.

എന്നാല്‍ ഇവരെ പൊതുവിലുള്ള മറ്റു ജോലികള്‍ക്കായി ഉപയോഗിക്കാനോ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലല്ലാതെ സ്ഥലം മാറ്റാനോ പാടില്ലെന്നും ഡി.ജി.പി ഉത്തരവിട്ടു. സ്ഥലം മാറ്റമോ മറ്റു ചുമതലകള്‍ നല്‍കുന്നതോ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ റേഞ്ച് ഐ.ജിമാരുടെ അറിവോടെ മാത്രമേ അതു ചെയ്യാവൂ എന്നും ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

You might also like

-