ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് സി പി ഐ മുഖപത്രം

കേരള ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ അവലംബിക്കുന്ന പൊതുസമീപനം ആണിതെന്നും സിപിഐ മുഖപത്രം ആരോപിച്ചു. മോദി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ ഹീന ശ്രമങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് പരാജയപ്പെടുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

0

തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സി പി ഐ മുഖപത്രം. ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്ക് നിര്‍ത്തണമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ പാര്‍ട്ടി ആവശ്യപ്പെടുന്നു. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ ഉയര്‍ത്തിക്കാട്ടി. സര്‍ക്കാര്‍ നയങ്ങളോടുള്ള പരിഹാസ്യമായ എതിര്‍പ്പാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചതെന്ന പരാമര്‍ശവും മുഖപ്രസംഗത്തിലുണ്ട്. ഭരണഘടനയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അബദ്ധധാരണകളാണ് ഗവര്‍ണര്‍ക്കുമുള്ളതെന്ന് സിപിഐ മുഖപ്രസംഗത്തിലൂടെ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ പദവി കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ അല്‍പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ലെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിച്ചു. ഗവര്‍ണറുടെ ഇടപെടലുകള്‍ സര്‍ക്കാരിന്റേയും നിയമസഭയുടേയും പ്രവര്‍ത്തനത്തിന് ഭീഷണിയായി മാറുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മുഖപ്രസംഗത്തിലുണ്ട്.

കേരള ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ അവലംബിക്കുന്ന പൊതുസമീപനം ആണിതെന്നും സിപിഐ മുഖപത്രം ആരോപിച്ചു. മോദി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ ഹീന ശ്രമങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്ത് പരാജയപ്പെടുത്തണമെന്നും സിപിഐ ആവശ്യപ്പെട്ടു.

അവസാനമണിക്കൂറില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്. അസാധാരണ സാഹചര്യത്തെ ഗവര്‍ണര്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മറികടന്നത്. ഇന്ന് രാവിലെ 9 മണിക്കാണ് ഗവര്‍ണറുടെ നയപ്രഖ്യാപനം. നയപ്രഖ്യാപന പ്രസംഗത്തില്‍ മറ്റുവല്ല സസ്‌പെന്‍സും ഗവര്‍ണര്‍ കരുതി വെച്ചിട്ടുണ്ടോയെന്നതും ശ്രദ്ധേയമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടക്കുന്നത് കൊടുക്കല്‍ വാങ്ങലാണെന്ന ആരോപണം ശക്തമാക്കിയ പ്രതിപക്ഷം, ഇന്നത്തെ നയപ്രഖ്യാപനം ബഹിഷ്‌കരിക്കാനാണ് സാധ്യത. രാവിലെ ചേരുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കും. ഹിജാബ് വിഷയത്തിലെ നിലപാടിനെതിരെ സഭക്കകത്ത് ഗവര്‍ണക്കര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധം തീര്‍ക്കുമെന്നും സൂചനയുണ്ട്. ലോകായുക്താ ഓര്‍ഡിനന്‍സും കെഎസ് ഇ ബി വിവാദവും, എം ശിവശങ്കറിന്റെ ആത്മകഥയും അതിനോടുളള സ്വപ്നാസുരേഷിന്റെ മറുപടിയും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷത്തിന്‍ന്റെ ആവനാഴിയില്‍ അമ്പുകളേറെയാണ്. പ്രതിപക്ഷ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ സര്‍വായുധ സന്നദ്ധരാണ് ഭരണപക്ഷവും.

                  ഫെഡറലിസം സംരക്ഷിക്കാന്‍ ഗവര്‍ണര്‍മാരെ നിലയ്ക്കുനിര്‍ത്തണം

കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരായ കേരളത്തിന്റെ നിലപാട് കേവലം നിയമസഭയുടേതു മാത്രമായിരുന്നില്ല. അത് സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പൊതു വികാരത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. അതിനെതിരെ ഗവര്‍ണര്‍ സ്വീകരിച്ച സമീപനം പിന്നീട് തിരുത്തേണ്ടിവന്നുവെങ്കിലും അത്യന്തം പരിഹാസ്യവും ഭരണഘടനാ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതും ആയിരുന്നു. ഇന്ന് അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിനോടുള്ള ഗവര്‍ണറുടെ എതിര്‍പ്പ് അതിന്റെ ഉള്ളടക്കത്തോട് ഉള്ളതല്ലെന്നാണ് മനസിലാകുന്നത്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നയങ്ങളോടുള്ള പരിഹാസ്യമായ എതിര്‍പ്പാണ് ഗവര്‍ണര്‍, പിന്നീട് പിന്‍വലിച്ചെങ്കിലും, പ്രകടിപ്പിച്ചത്.

ഇതുകൂടി വായിക്കാം; ഭീരുവായ ഭരണാധികാരി ഭാരതത്തിന് ഭൂഷണമോ

കേരളാ ഗവര്‍ണറുടെ നടപടികള്‍ ഒറ്റപ്പെട്ടതല്ലെന്നും അത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍മാര്‍ അവലംബിക്കുന്ന പൊതു സമീപനം ആണെന്നും ഇതിനോടകം വ്യക്തമാണ്. ഗവര്‍ണര്‍ എന്നതിനെക്കാള്‍ ഉപരി ബിജെപിയുടെയും സംഘ്പരിവാര്‍ ആശയസംഹിതയുടെയും ഏജന്റായാണ് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചു വരുന്നത്. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരുന്നത് വിലക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ് ഭരണഘടനയുടെയും പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങളുടെയും ലംഘനം മാത്രമല്ല. അത് എല്ലാ അര്‍ത്ഥത്തിലും സംസ്ഥാന സര്‍ക്കാരിനോടുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് എതിരായി പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാതെ തടഞ്ഞുവച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചട്ടകമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ്. തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി ഗവണ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ നിയോഗിക്കപ്പെട്ടവരാണ് മോഡി ഭരണകൂടം അവരോധിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍. സുപ്രീം കോടതി വിധികളെപ്പോലും കാറ്റില്‍പറത്തിക്കൊണ്ടാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ ചെയ്‌തികള്‍. തെലങ്കാനയിലും ചത്തീസ്ഗഢിലും പഞ്ചാബിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഗവര്‍ണര്‍മാര്‍ മികച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ഉറപ്പുവരുത്തുന്നതിനു പകരം സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണത്തിലും നയപരിപാടികളിലും പ്രതിബന്ധം സൃഷ്ടിക്കുന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെയും തകര്‍ക്കുന്നതിനുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമായി മാറിയിരിക്കുന്നു.

പ്രതിപക്ഷ ഗവണ്മെന്റുകള്‍ നിലവിലുള്ള സംസ്ഥാനങ്ങള്‍ക്കുമേല്‍ കേന്ദ്ര സര്‍വാധിപത്യം സ്ഥാപിക്കാനുള്ള ഗവര്‍ണര്‍മാരുടെ സാഹസിക ശ്രമങ്ങള്‍ ഭരണഘടനയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അബദ്ധ ധാരണകളുടെ പ്രതിഫലനമാണ്. ഗവര്‍ണര്‍ പദവി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അല്പത്തം നടപ്പാക്കാനുള്ള സ്ഥാപനങ്ങളല്ല. മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഹീനശ്രമങ്ങള്‍ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു പരാജയപ്പെടുത്തേണ്ടതുണ്ട്. അതല്ലാത്തപക്ഷം ഭരണഘടനയുടെ തകര്‍ച്ചയായിരിക്കും ഫലം

You might also like

-