അടിമുടി മാറാന്‍ കോണ്‍ഗ്രസ്; അണികള്‍ക്കും മാര്‍ഗ്ഗരേഖ ഇറക്കി നേതൃത്വം

സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കി നേതൃത്വം

0

സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റത്തിനായി നേതാക്കൾക്കും അണികൾക്കും മാർഗ്ഗരേഖ ഇറക്കി നേതൃത്വം. ഡിസിസി പ്രസിഡണ്ടുമാരുടെ ശില്‍പ്പശാലയില്‍ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് പി ടി തോമസാണ് മാർഗ്ഗരേഖ അവതരിപ്പിച്ചത്. ആൾക്കുട്ടത്തിൽ നിന്നും കേഡർ പാർട്ടിയിലേക്കുള്ള മാറ്റത്തിന്‍റെ പാതയൊരുക്കിയാണ് മാർഗ്ഗരേഖ. അടിമുടി പാർട്ടിയെ മാറ്റി പ്രവർത്തകനെയും നേതാക്കളെയും കൃത്യമായി വിലയിരുത്തിയാകും ഇനി മുന്നോട്ട് പോക്ക്.

തര്‍ക്കങ്ങളും പരാതികളും തീര്‍ക്കാന്‍ ജില്ലാതലങ്ങളില്‍ സമിതി ഉണ്ടാക്കും. പാര്‍ട്ടിയിലെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം ഇന്‍സെന്‍റീവ് അനുവദിക്കും. കേഡര്‍മാരുടെ മുഴുവന്‍ സമയ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് പ്രതിമാസ ഇന്‍സെന്‍റീവ്. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്ബോള്‍ വിലയിരുത്തും. കടലാസില്‍ മാത്രമുള്ള ബൂത്ത് കമ്മിറ്റികള്‍ ഇനി പറ്റില്ല. ബൂത്ത് കമ്മിറ്റികളുടെ പ്രവര്‍ത്തനം ആറുമാസം കൂടുമ്ബോള്‍ ഡിസിസി പ്രസിഡണ്ടുമാര്‍ വിലയിരുത്തി കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം. വീഴ്ചയുണ്ടായാല്‍ വീശദീകരണം തേടി നടപടി ഉണ്ടാകും.

ഗ്രാമങ്ങളിലെ സാമൂഹ്യ-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെല്ലാം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സജീവമായി ഇടപെടണം. അണികളാണ് പാര്‍ട്ടിയുടെ മുഖമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കണം. തര്‍ക്കങ്ങളും പരാതികളും ജില്ലാതലങ്ങളില്‍ തീര്‍ക്കണം. അതിനായി ജില്ലാതല സമിതിക്ക് രൂപം നല്‍കും. അവിടെയും തീ‍രാത്ത ഗൗരവ പ്രശ്‍നമെങ്കില്‍ കെപിസിസി ഇടപെടും. ഫ്ലെക്സ് പാര്‍ട്ടി, സ്റ്റേജില്‍ ആള്‍ക്കൂട്ടമെന്ന ചീത്തപ്പേരും മാറ്റുകയാണ്. വ്യക്തിപരമായി ആരും ഫ്ലെക്സ് വെക്കരുത്. പാ‍ര്‍ട്ടി കമ്മിറ്റികളുടെ അറിവോടെ മാത്രമായിരിക്കും ഇനി ഫ്ലെക്സ് സ്ഥാപിക്കുക എന്നും റിപ്പോര്‍ട്ട് ഉണ്ട്.

You might also like

-