രമ്യ ഹരിദാസിനെതിരെ വിജയരാഘവന്റെ പരാമർശം വിവാദത്തിലേക്ക്

ആ കുട്ടിയുടെ അവസ്ഥ ഇനി എന്താവുമെന്നറിയില്ല എ വിജയരാഘവന്‍

0

മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ വിവാദ പരാമര്‍ശവുമായി എ വിജയരാഘവൻ. പൊന്നാനിയില്‍ പിവി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്‍റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ പരാമര്‍ശം നടത്തിയത്.സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല… ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍.

ആലത്തൂര്‍ മണ്ഡലത്തില്‍ സിറ്റിംഗ് എംപി പികെ ബിജുവിനെതിരെ മത്സരിക്കുന്ന രമ്യ ഹരിദാസിനെതിരെ നേരത്തെ തന്നെ സിപിഎം വിമര്‍ശനവുമായി രംഗത്തുണ്ട്. നാടന്‍ പാട്ട് കലാകാരിയായ രമ്യ പാട്ടുപാടി വോട്ട് തേടുന്നതിനെതിരെ ഓണ്‍ലൈന്‍ രംഗത്ത് ഇടതുപക്ഷ അനുഭാവികള്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. ദീപാ നിശാന്ത് രമ്യയെ വിമര്‍ശിച്ച് ഇട്ട പോസ്റ്റിന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ മറുപടിയുമായി എത്തിയതോടെ വിവാദം കൂടുതല്‍ കത്തിപ്പടര്‍ന്നു. ദീപാ നിശാന്തും അനില്‍ അക്കര എംഎല്‍എയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങളിലേക്കും വിവാദം നീട്ടു.

പാട്ടുകളുമായി ബന്ധപ്പെട്ട ആരോപണം സജീവമായി തുടരുന്നതിനിടെയാണ് സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന പരാമര്‍ശവുമായി ഇടതുപക്ഷമുന്നണി കണ്‍വീനര്‍ രംഗത്തു വന്നിരിക്കുന്നത്. വിജയരാഘവന്‍റെ പരാമര്‍ശം വളരെ പെട്ടെന്ന് തന്നെ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവചര്‍ച്ചയായിട്ടുണ്ട്. വിജയ രാഘവനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ ആവശ്യപ്പെട്ടു.

യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. രമ്യ പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നു. ആ കുട്ടിയുടെ അവസ്ഥ ഇനി എന്താകുമെന്ന് അറിയില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് അധിക്ഷേപം.

മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയാണ് അധിക്ഷേപം. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചാരണത്തിന് മുന്‍പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിവാദ പരാമർശം .

You might also like

-