കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു.
അമിത വേഗതയില്‍ പാഞ്ഞുവന്ന ടിപ്പര്‍ ഒരു മതിലില്‍ ഇടിച്ചാണ് നിന്നതെന്നും തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൊല്ലം| കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു. മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് മരിച്ചത്.പുറത്തെടുത്തവരിൽ അഞ്ച് പേർ പരിക്കേറ്റ് ചികിത്സയിലാണ്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പറിൻ്റെ ഡ്രൈവർ ചവറ സ്വദേശിയായ നിസാം എന്നയാൾക്കുമാണ് പരിക്കേറ്റത്. ഇവരിൽ 2 പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മെഡിസിറ്റിയിലും ചികിത്സയിലാണ്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ഋഷഭ്, കൗശൽ എന്നിവരാണ് മെഡിസിറ്റിയിൽ ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ വെൻ്റിലേറ്ററിലാണ്.
ടിപ്പര്‍ പാഞ്ഞുവരുന്നത് കണ്ടതോടെ ഇതില്‍ ചിലര്‍ ഓടിമാറി. എട്ടുപേരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. അമിത വേഗതയില്‍ പാഞ്ഞുവന്ന ടിപ്പര്‍ ഒരു മതിലില്‍ ഇടിച്ചാണ് നിന്നതെന്നും തകര്‍ന്ന മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കിയാണ് കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കൂടുതൽ കുട്ടികൾ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് ശക്തമായ രക്ഷാപ്രവർത്തനം തുടരുകയാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഫയർഫോഴ്സ് എത്തി ടിപ്പർ ഉയർത്തിയാണ് മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ഉടനടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ പുരോഗമിക്കുകയാണ്.