മമത ഔട്ട് ? തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് വിമതപക്ഷം മമത ബാനർജിയെ നീക്കി
അരൂപ് റോയ്, ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ, അസിം ബോസ്, ജുയി ബിശ്വാസ്, താരക് സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
കൊൽക്കൊത്ത |തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനർജിയെ നീക്കിയെന്ന് വിമതപക്ഷം. അരൂപ് റോയ് പുതിയ അധ്യക്ഷനെന്ന് വിമതപക്ഷം ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ വിവരം അറിയിക്കുമെന്നും ഋതബ്രത ബാനർജി.പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ സസ്‌പെൻഡ് ചെയ്തതായും വിമതപക്ഷം പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയും വിമത തൃണമൂൽ എംഎൽഎമാരും പാർട്ടി കൗൺസിലർമാരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അരൂപ് റോയിയെ ചെയർപേഴ്‌സണായി നിയമിക്കാനുള്ള തീരുമാനം എടുത്തത്. അരൂപ് റോയ്, ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, ജാവേദ് ഖാൻ, സന്ദീപൻ സാഹ, അസിം ബോസ്, ജുയി ബിശ്വാസ്, താരക് സിംഗ് തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. കൊൽക്കത്ത, ഹൗറ, മുർഷിദാബാദ്, ബെർഹാംപൂർ തുടങ്ങി നിരവധി ജില്ലകളിൽ നിന്നുള്ള വിമത എംഎൽഎമാർ, കൗൺസിലർമാർ, മുൻ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പാർട്ടി രൂപീകരണശേഷം, ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് കടന്നു പോകുന്നത്. കീഴ് ഘടകം മുതൽ മേൽഘടകം വരെയുള്ള എല്ലാ കമ്മിറ്റികളേയും പാർട്ടിയുടെ പോഷക സംഘടനകളെയും ടിഎംസി നേരത്തെ പിരിച്ചു വിട്ടിരുന്നു. കഴിഞ്ഞദിവസം ടിഎംസിയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. വിമത എംഎൽഎമാർ നൽകിയ പരാതിക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പൊലീസ് നടപടിയ്ക്കെതിരെയുെം തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചു.440 കോടി നിക്ഷേപമുള്ള 3 എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. ടിഎംസി ട്രഷറർ അരൂപ് ബിശ്വാസിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി. അരൂപിന് ടിഎംസി കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഇതിനു പുറമെ പാർട്ടി ഫണ്ടിൽ വൻ തിരിമറി നടന്നുവെന്നും, അക്കൗണ്ടിലേക്കെത്തിയ പണത്തിന്റെ സാമ്പത്തിക സ്രോതസ്സിൽ അന്വേഷണം ആവശ്യപ്പെട്ടും ടിഎംസിയുടെ എം.എൽ.എയും പരാതി നൽകിയിട്ടുണ്ട്.