കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസർ എം.ജിഷ മോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് മാനസികാരോഗ്യ പരിശോധനയ്ക്ക് കോടതി നിർദേശിച്ചത്

0

ആലപ്പുഴ | ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലേക്കാണ് എം.ജിഷ മോളെ മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് നടപടി. റിമാൻഡ് ചെയ്ത് മാവേലിക്കര ജയിലിൽ പാർപ്പിച്ചിരുന്ന ജിഷയെ കഴിഞ്ഞദിവസം രാത്രിയിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ തനിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് മാനസികാരോഗ്യ പരിശോധനയ്ക്ക് കോടതി നിർദേശിച്ചത്

ജിഷയെ ഏതാനും ദിവസം മാനസികാരോഗ്യ വിദഗ്ധരുടെ നിരീക്ഷണത്തിൽ പ്രത്യേക സെല്ലിൽ പാർപ്പിക്കുകയും ഡോക്ടർമാരുടെ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കുകയും ചെയ്യും. ഇതിനു ശേഷമേ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുകയുള്ളൂ. ചോദ്യം ചെയ്യലിൽ കള്ളനോട്ടിന്റെ ഉറവിടം വെളിപ്പെടുത്താൻ ജിഷ തയ്യാറായില്ല എന്നുമാത്രമല്ല പൊലീസിനോട് പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്.
കള്ളനോട്ട് സംഘത്തിലെ മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണിതെന്നാണ് പൊലീസിന്റെ സംശയം.കഴിഞ്ഞ ദിവസമാണ് എടത്വ കൃഷി ഓഫീസറായ ജിഷമോളെ കള്ളനോട്ട് കേസിൽ അറസ്റ്റ് ചെയ്തത്.കള്ളനോട്ട് കേസിലെ മറ്റ് പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്. കോൺവെന്‍റ് സ്ക്വയറിലെ ബാങ്ക് ശാഖയിലായിരുന്നു അഞ്ഞൂറു രൂപയുടെ ഏഴ് കള്ളനോട്ടുകർ പിടിച്ചത്. ബാങ്ക് മാനേജർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണം ജിഷയിലേക്ക് എത്തുകയും ചെയ്തു.

You might also like

-