ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

എം.പി.എൽ, റമ്മി സർക്കിൾ അടക്കമുള്ള കമ്പനികളാണ് കോടതിയെ സമീപിച്ചത്

0

കൊച്ചി :പണം വെച്ചുള്ള ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമായി പ്രഖ്യാപിച്ച സർക്കാർ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എം.പി.എൽ, റമ്മി സർക്കിൾ അടക്കമുള്ള കമ്പനികളാണ് കോടതിയെ സമീപിച്ചത്.സർക്കാറിനോട് വിശദമായ മറുപടി നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹരജി 29ാം തീയതി കോടതി വീണ്ടും പരിഗണിക്കും. ഫെബ്രുവരി 23 നായിരുന്നു കേരള ഗെയിംമിംഗ് ആക്ടിൽ ഭേദഗതി വരുത്തി സർക്കാർ വിജ്ഞാപനമിറക്കിയത്.

ഓണ്‍ലൈന്‍ റമ്മികളിയുടെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടി തൃശ്ശൂര്‍ സ്വദേശിയായിരുന്നു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. ഇതു പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഇതുസംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു.വിഷയം നിയമകാര്യ മന്ത്രാലയത്തിന്‍റെ പരിഗണനയിലാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അന്ന് കോടതിയെ അറിയിച്ചത്. ഇതിനു പിന്നാലെയാണ് പണം വെച്ചുള്ള ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇത് ചോദ്യം ചെയ്ത് ഓണ്‍ലൈന്‍ റമ്മി കമ്പനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം കോടതി ശരിവെച്ചതോടെ കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാണുണ്ടായത്.

You might also like

-