ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ, അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടായിരുന്നു ഗ്രോ വാസുവിൻ്റേത്. പിഴ അടയ്ക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു.

0

കോഴിക്കോട് | ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്ദമംഗലം കോടതിയുടേതാണ് വിധി. പിഴ അടയ്ക്കാനോ ജാമ്യം എടുക്കാനോ തയ്യാറാകാത്തതിനാൽ കഴിഞ്ഞ നാൽപത്തിയാറ് ദിവസമായി റിമാൻഡിൽ കഴിയുകയായിരുന്നു ഗ്രോ വാസു. ഈ കേസിലെ പതിനേഴ് പ്രതികളെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. രണ്ട് പേർ പിഴ അടച്ച് ഒഴിവാവുകയും ചെയ്തു. നിർദേശം ലംഘിച്ച് കോടതി പരിസരത്ത് മുദ്രാവാക്യം വിളിക്കുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഗ്രോ വാസുവിനെ വിധി വായിച്ചു കേൾപ്പിച്ചത്.2016 ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ജൂലൈ 29ന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ, അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടായിരുന്നു ഗ്രോ വാസുവിൻ്റേത്. പിഴ അടയ്ക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു കോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു.

പതിനായിരം രൂപ ജാമ്യത്തുക കെട്ടി വയ്ക്കാന്‍ കോടതി ഗ്രോ വാസുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യാജ ഏറ്റുമുട്ടലില്‍ പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തവർക്കെതിരെയല്ല, ആ കുറ്റം ചെയ്തവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് ഗ്രോ വാസു കോടതിയിൽ നിലപാട് സ്വീകരിക്കുകയായിരുന്നു. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാടും അദ്ദേഹം സ്വീകരിച്ചു.തുടർന്ന് മജിസ്ട്രേറ്റ് അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടെങ്കിലും കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ ഗ്രോവാസു തയ്യാറായില്ല. സുഹൃത്തുക്കളടക്കമുള്ളവര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഗ്രോ വാസു വഴങ്ങിയില്ല.

You might also like

-