തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിച്ചു; നാദാപുരം സ്വദേശിക്കെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്

നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സമീര്‍ മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചത്.

0

കോഴിക്കോട്: ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശി സമീറിനെതിരെ പോലീസ് മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. നാദാപുരം സ്വദേശിയായ ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് സമീര്‍ മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ചത്.ജീവനാംശം പോലും നല്‍കാതെ തന്നെയും രണ്ട് മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെതിരെ സമീറിന്റെ വീടിന് മുന്‍പില്‍ സമരത്തിലാണ് ജുവൈരിയ. ഇതിനിടെ വിദേശത്ത് നിന്ന് എത്തിയ സമീര്‍ 20 ദിവസം മുന്‍പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കാണിച്ച് ജുവൈരിയ നല്‍കിയ പരാതിയിലാണ് വളയം പോലീസ് 2019ലെ മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തത്.

ജുവൈരിയയ്ക്കും മക്കള്‍ക്കും 3500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേട്ട് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ തുക കുറവാണെന്ന് ചൂണ്ടിക്കാട്ടി ജുവൈരിയ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. തന്റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നും ജീവനാംശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.

You might also like

-