സമരം പിന്‍വലിച്ചു; പിജി ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കും

ഇന്ന് രാവിലെ 8 മണി മുതല്‍ ഒ പി അടക്കമുള്ള എല്ലാ ഡ്യൂട്ടികളും പുനരാരംഭിക്കും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരത്തില്‍ നിന്ന് നേരത്തേ പിജി ഡോക്ടര്‍മാര്‍ പിന്‍മാറിയിരുന്നു. സമരം പിന്‍വലിക്കുന്നതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തും.

0

തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ രാത്രി വൈകി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ എട്ട് മണി മുതൽ ഡോക്ടർമാർ ഡ്യൂട്ടിക്ക് കയറും. സ്‌റ്റൈപ്പൻഡ് വർധനവ്, അലവൻസുകൾ എന്നിവയിൽ എത്രയും വേഗം തീരുമാനം ഉണ്ടാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെഎംപിജിഎ അറിയിച്ചു.
ജോലിഭാരം, ഡോക്ടർമാരുടെ കുറവ് തുടങ്ങീ ഡോക്ടർമാർ ഉന്നയിച്ച വിഷയങ്ങളിൽ കെഎംപിജിഎ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് നൽകും. അതേസമയം കെഎംപിജിഎ അസോസിയേഷൻ പ്രസിഡൻറ് ഡോ.എം.അജിത്രയെ അധിക്ഷേപിച്ച സംഭവത്തിൽ കന്റോൺമെന്റ് പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീല പരാമർശം നടത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ആരോഗ്യമന്ത്രി വീണ ജോർജ്ജുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പുകൾ പരിഗണിച്ച് പിജി ഡോക്ടർമാർ സമരം ഭാഗികമായി പിൻവലിക്കാൻ ഇന്നലെ വൈകിട്ടു തീരുമാനിച്ചിരുന്നു. കൊറോണ ഡ്യൂട്ടിക്ക് മാത്രമാണ് പിജി ഡോക്ടർമാർ ഹാജരായിരുന്നത്. അത്യാഹിത-തീവ്രപരിചരണ വിഭാഗങ്ങൾ, ലേബർ റൂം, ശസ്ത്രക്രിയ എന്നീ വിഭാഗങ്ങളിൽ ഇന്നലെ മുതൽ ജോലിയിൽ തിരികെ പ്രവേശിച്ച് തുടങ്ങി. രാവിലെ 8 മണി മുതല്‍ ഒ പി അടക്കമുള്ള എല്ലാ ഡ്യൂട്ടികളും പുനരാരംഭിക്കും. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ അത്യാഹിത വിഭാഗം ബഹിഷ്കരിച്ചുള്ള സമരത്തില്‍ നിന്ന് നേരത്തേ പിജി ഡോക്ടര്‍മാര്‍ പിന്‍മാറിയിരുന്നു. സമരം പിന്‍വലിക്കുന്നതോടെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തും.

You might also like

-