ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ തലവൻ പ്രമോദ് മുത്തലിക്. നായ ചത്താൽ മോദി എന്തിന് പ്രതികരിക്കണം?
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. കർണാടകയിൽ ഒരു നായ ചത്താൽ മോദി എന്തിനാണ് പ്രതികരിക്കുന്നത്
മംഗളുരു: ബംഗളുരുവിൽ വെടിയേറ്റു കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേനാ തലവൻ പ്രമോദ് മുത്തലിക്. കർണാടകയിൽ ഒരു നായ ചത്താൽ മോദി എന്തിനാണ് പ്രതികരിക്കുന്നത് എന്നായിരുന്നു മുത്തലിക്കിന്റെ ചോദ്യം. ബംഗളുരുവിലെ പൊതുയോഗത്തിലാണു മുത്തലിക്കിന്റെ വിവാദ പരാമർശം.
കോണ്ഗ്രസ് ഭരണകാലത്ത് മഹാരാഷ്ട്രയിലും കർണാടകയിലും രണ്ടു കൊലപാതകങ്ങളുണ്ടായി. കോണ്ഗ്രസ് സർക്കാരിന്റെ പരാജയത്തെക്കുറിച്ച് ആരും ഒന്നും ഉരിയാടിയില്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. കർണാടകയിൽ ഒരു നായ ചത്താൽ മോദി എന്തിനാണ് പ്രതികരിക്കുന്നത്- മുത്തലിക് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമങ്ങൾ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങൾ പ്രകാരം മുത്തലിക്കിന്റെ പരാമർശങ്ങളെ പ്രവർത്തകർ വൻ കരഘോഷത്തോടെയാണു സ്വീകരിക്കുന്നത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്കു തീവ്ര വലതുപക്ഷ സംഘടനയായ ശ്രീരാമസേനയുമായുള്ള ബന്ധത്തിനു കൂടുതൽ തെളിവുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കേസിൽ അറസ്റ്റിലായ പരശുറാം വാഗ്മറെയ്ക്കൊപ്പം പ്രമോദ് മുത്തലിക് നിൽക്കുന്ന ചിത്രങ്ങളാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ഉത്തര കർണാടകയിലെ ബിജാപൂരിൽനിന്ന് അറസ്റ്റിലായ വാഗ്മറെയാണ് ഗൗരി ലങ്കേഷിനു നേരെ വെടിയുതിർത്തത്.
മറ്റൊരു പ്രതിക്കൊപ്പവും മുത്തലിക് നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നാൽ ഇയാളുമായി ബന്ധമില്ലെന്ന നിലപാടിലാണ് മുത്തലിക്. 2009ൽ മംഗളുരുവിൽ പബ്ബിൽ യുവതീയുവാക്കളെ മർദിച്ചു കുപ്രസിദ്ധി നേടിയ ആളാണ് മുത്തലിക്.