സൈനിക സ്കൂളില്‍ മരിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കെമിസ്ട്രി ലാബിലെ രാസപദാര്‍ത്ഥം കുടിച്ചിരുന്നതായി പൊലീസ്

എന്‍പി ചെങ്കപ്പ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ചെങ്കപ്പയുടെ പിതാവ് നാഗണ്ട സ്‌കൂളിലെ ഹോക്കി ടീം പരിശീലകനുമാണ്. കംപ്യൂട്ടര്‍ ലാബില്‍വെച്ച് അശ്ലീല ദൃശ്യം കണ്ടതിന് അധ്യാപകന്‍ ശകാരിച്ചിരുന്നു.

0


ബെംഗളൂരു: കര്‍ണ്ണാടകയിലെ കുടകില്‍ സൈനിക സ്‌കൂളിന്‍റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കെമിസ്ട്രി ലാബിലെ രാസപദാര്‍ത്ഥം കുടിച്ചിരുന്നതായി പൊലീസ് പറയുന്നു. ലാബില്‍ നിന്ന് കുട്ടി രാസപദാര്‍ത്ഥം കുടിക്കുന്ന ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലും ഇത് സംബന്ധിച്ച്‌ വിവരങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.

എന്‍പി ചെങ്കപ്പ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ചെങ്കപ്പയുടെ പിതാവ് നാഗണ്ട സ്‌കൂളിലെ ഹോക്കി ടീം പരിശീലകനുമാണ്. കംപ്യൂട്ടര്‍ ലാബില്‍വെച്ച് അശ്ലീല ദൃശ്യം കണ്ടതിന് അധ്യാപകന്‍ ശകാരിച്ചിരുന്നു. കുട്ടി മാപ്പ് പറഞ്ഞെങ്കിലും മാപ്പ് എഴുതി നല്‍കണമെന്നായിരുന്നു അധ്യാപകന്‍റെ ആവശ്യം. ഇതേതുടര്‍ന്ന് കുട്ടി കെമിസ്ട്രി ലാബില്‍ കയറി രാസപദാര്‍ത്ഥം കുടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വൈകുന്നേരം നാലുമണിക്കു ഹാജര്‍ വിളിച്ചപ്പോള്‍ കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടെങ്കിലും അതു പരിശോധിക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ല. വൈകിട്ട് ആറരയുടെ റോള്‍ കോള്‍ സമയത്താണ് വീണ്ടും കുട്ടിയെ കാണാതായതായി വ്യക്തമാകുന്നത്. അന്നേരം മാത്രമാണു പിതാവിനെ വിവരം അറിയിച്ചതും.

സഹോദരന്റെ വീട്ടിലാണ് പിതാവ് മകനെ അന്വേഷിച്ച്‌ ആദ്യം പോയത്. മറ്റു കുട്ടികളും അധ്യാപകരും സ്‌കൂളിലും പരിസരത്തുമായി തിരച്ചില്‍തുടങ്ങി. പിന്നീടാണ് കുട്ടിയെ ശുചിമുറിയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു.

ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിട്ടും പൊലീസിനെ അറിയിക്കാതെ മൃതദേഹം സ്‌കൂള്‍ അധികൃതര്‍ ആശുപത്രിയിലേക്കു മാറ്റിയെന്നാണു ബന്ധുക്കള്‍ ആരോപിക്കുന്നത്. ചെങ്കപ്പയെ കൊലപ്പെടുത്തിയതാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു ബന്ധുക്കളും നാട്ടുകാരും ഇന്നലെ രാത്രി മൃതദേഹവുമായി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. ചില അധ്യാപകര്‍ തന്നെ പീഡിപ്പിക്കുന്നതായി ചെങ്കപ്പ നേരത്തെ പിതാവിനെ അറിയിച്ചിരുന്നു. ഇക്കാര്യം വൈസ് പ്രിന്‍സിപ്പലിനെ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നു പിതാവ് പറയുന്നു. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലിനും നാലു ജീവനക്കാര്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

You might also like

-