കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ 10 വിമാനത്താവളങ്ങൾ സ്വകാര്യവല്‍ക്കരിക്കുന്നു
കോഴിക്കോടിന് പുറമെ തൃച്ചി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, പട്ന, ഇന്‍ഡോര്‍, കോയമ്പത്തൂര്‍, റായ്പൂര്‍, റാഞ്ചി എന്നീ വിമാനത്താവളങ്ങളാണ് പുതിയ പട്ടികയിലുള്ളത്
ഡൽഹി :കോഴിക്കോട് വിമാനത്താവളം സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇതടക്കം പത്തു വിമാനത്താവളങ്ങളുടെ പട്ടിക എയര്‍പോര്‍ട്സ് അതോറിറ്റി തയ്യാറാക്കി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിനെതിരെ കേരളം പ്രതിഷേധം ഉയര്‍ത്തിരിക്കെയാണ് കോഴിക്കോടും പട്ടികയിലേക്ക് വരുന്നത്. സാധ്യതാറിപ്പോര്‍ട്ട് തയ്യാറാക്കി ആദ്യഘട്ട പരിശോധനകള്‍ക്ക് എയര്‍പോര്‍ട്സ് അതോറിറ്റി തുടക്കമിട്ടു. തിരുവനന്തപുരം അടക്കം രാജ്യത്തെ ആറ് പ്രമുഖ വിമാനത്താവളങ്ങള്‍ അന്‍പത് വര്‍ഷത്തെ പാട്ടത്തിന് നല്‍കാനായിരുന്നു ആദ്യ തീരുമാനം. ആറിന്റെയും ടെന്‍ഡറില്‍ അദാനി ഗ്രൂപ്പ് ഒന്നാമത് എത്തുകയും ചെയ്തു. എന്നാല്‍ വിമാനത്താവളം വിട്ടുനല്‍കുന്നതില്‍ കേരളം വിയോജിപ്പ് അറിയിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ മാത്രം അന്തിമ ധാരണയെത്തിയിട്ടില്ല. വിഷയം പരിഗണിക്കുന്നു എന്നാണ് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ബുധനാഴ്ച പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയത്.
അതേസമയം വിമാനത്താവളത്തിനായി ടിയാല്‍ എന്ന പേരില്‍ കണ്‍സോര്‍ഷ്യം ഉണ്ടാക്കി സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണം ഉറപ്പുവരുത്താന്‍ കേരളം ശ്രമം തുടരുകയുമാണ്. ഇതിനിടെയാണ് അതേ വഴിയില്‍ കോഴിക്കോട് വിമാനത്താവളവും സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹിയില്‍ എയര്‍പോര്‍ട്സ് അതോറിറ്റി ആസ്ഥാനത്ത് ചെയര്‍മാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് പത്ത് വിമാനത്താവളങ്ങളുടെ പട്ടിക തയ്യാറാക്കിയത്. തുടര്‍ന്ന് ഓരോന്നിന്റെയും സാധ്യതകള്‍, സവിശേഷതകള്‍, പ്രശ്നങ്ങള്‍ എന്നിവയെല്ലാം വിശദീകരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അതോറിറ്റിക്ക് കീഴിലെ സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് യൂണിറ്റിനോട് നിര്‍ദേശിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് ബുധനാഴ്ച വീണ്ടും ചേര്‍ന്ന യോഗം പരിഗണിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍. കോഴിക്കോടിന് പുറമെ തൃച്ചി, വാരണാസി, അമൃത്സര്‍, ഭുവനേശ്വര്‍, പട്ന, ഇന്‍ഡോര്‍, കോയമ്പത്തൂര്‍, റായ്പൂര്‍, റാഞ്ചി എന്നീ വിമാനത്താവളങ്ങളാണ് പുതിയ പട്ടികയിലുള്ളത്. മുന്‍പേ തുടങ്ങിയ സ്വകാര്യവല്‍ക്കരണ നീക്കങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്