കിഫ്ബിയുടെ മസാല ബോണ്ടുകൾ എസ്എൻസി ലാവ്‍ലിന്റെ പണമെന്ന്: രമേശ് ചെന്നിത്തല

സംസ്ഥാനത്തെ വൈദുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഉയര്ന്ന എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ പ്രധാനമായും നിക്ഷേപം നടത്തിയതെന്നാണ് ചെന്നിത്തല ആരോപിച്ചു

0

കൊച്ചി: സംസ്ഥാനസർക്കാർ ആവിഷ്കരിച്ച കിഫ്ബിയുടെ മസാല ബോണ്ടുകൾക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി . സംസ്ഥാനത്തെ വൈദുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ ഉയര്ന്ന എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട CDPQ എന്ന കമ്പനിയാണ് കിഫ്ബിയുടെ മസാല ബോണ്ടിൽ പ്രധാനമായും നിക്ഷേപം നടത്തിയതെന്നാണ് ചെന്നിത്തല ആരോപിച്ചു . അഴിമതിയാരോപണങ്ങളെത്തുടർന്ന് സംസ്ഥാനസർക്കാർ കരിമ്പട്ടികയിൽ പെടുത്തിയ എസ്എൻസി ലാവ്‍ലിനുമായി ബന്ധപ്പെട്ട കമ്പനി എങ്ങനെ സർക്കാരിന്‍റെ തന്നെ മസാല ബോണ്ടുകളിൽ നിക്ഷേപം നടത്തുമെന്നാണ് ചെന്നിത്തല ചോദിക്കുന്നത്. ഇതിന് പിന്നിൽ വലിയ ഒത്തുകളിയുണ്ടെന്നും ലാവ്‍ലിൻ കമ്പനിയെ സഹായിക്കാൻ വലിയ അഴിമതി നടക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു . 20 ശതമാനം ഓഹരിയാണ് CDPQ കമ്പനിക്ക് മസാല ബോണ്ടുകളിലുള്ളതെന്നാണ് മനസ്സിലാകുന്നത്. വിവാദകമ്പനിയായ ലാവ്‍ലിനുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ എന്തിനാണ് ഇടപാട് നടത്തുന്നതെന്ന് ധനമന്ത്രി തോമസ് ഐസകും ലാവ്‍ലിൻ കമ്പനിയുമായി ബന്ധപ്പെട്ട് മുമ്പ് ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കമെന്ന് പറഞ്ഞു

കിഫ്ബിയിലെ മസാല ബോണ്ട് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്ത് വിടണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. CDPQ കമ്പനിയുമായി ലാവ്‍ലിനുള്ള ബന്ധമെന്തെന്ന് സർക്കാർ വ്യക്തമാക്കണം. 9.8 ശതമാനം പലിശ നൽകിയാണ് മസാല ബോണ്ടുകൾ വിറ്റഴിച്ചത്. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഇത് സംഭവിക്കുന്നത് യാദൃശ്ചികമാണോയെന്ന് ചെന്നിത്തല ചോദിച്ചു  കിഫ്ബിയിലൂടെ മസാല ബോണ്ടുകൾ വഴി കേരളം 2150 കോടി രൂപ ലഭിച്ചതായി സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് ഒരു സംസ്ഥാനം മസാല ബോണ്ട് വഴി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നത്.

സാധാരണ കോർപ്പറേറ്റ് കമ്പനികളാണ് മസാല ബോണ്ടുകൾ വഴി ഫണ്ട് സമാഹരിക്കാറുള്ളത്. കിഫ്ബി വഴി സമാഹരിച്ച പണം ഉപയോഗിച്ച് നിരവധി വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതിനെക്കുറിച്ചും സംസ്ഥാനസർക്കാർ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു.

പ്രളയത്തിന് ശേഷം വിദേശസഹായമടക്കം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ വികസന പദ്ധതികൾക്ക് ഫണ്ട് ലഭിക്കാൻ ഇതാണ് ഏറ്റവും നല്ല വഴിയെന്ന് സംസ്ഥാനസർക്കാർ വ്യക്തമാക്കിയിരുന്നു. റിസർവ് ബാങ്കിന്‍റേതുൾപ്പടെ പ്രത്യേക അനുമതി നേടിയാണ് ധനമന്ത്രിയുടെ മേൽനോട്ടത്തിൽ കേരളം മസാല ബോണ്ടുകൾ പുറത്തിറക്കിയത്. നേരത്തേ മസാല ബോണ്ടുകൾ ‘ഉഡായിപ്പാണെ’ന്ന് ചെന്നിത്തല ആരോപിച്ചിരുന്നു.

രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ട് ഇറക്കി പണം സമാഹരിക്കുന്നതാണ് മസാല ബോണ്ടുകള്‍. രൂപയില്‍ ബോണ്ട് ഇറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കാണ് മുഖ്യമായും മസാല ബോണ്ട് വഴി കടമെടുക്കുന്നത്. രൂപയുടെ മൂല്യമിടിഞ്ഞാലുള്ള നഷ്ടം കിഫ്ബി പോലെ ബോണ്ട് ഇറക്കുന്നവരെ ബാധിക്കില്ല. നിക്ഷേപകരാണ് നഷ്ടം സഹിക്കേണ്ടി വരിക. എന്നാൽ നല്ല റേറ്റിംഗുള്ള ഏജൻസികൾ മസാല ബോണ്ട് ഇറക്കിയാൽ സാധാരണ ലാഭസാധ്യത മുന്നിൽ കണ്ട് കമ്പനികൾ നിക്ഷേപം നടത്താറുണ്ട്. ഇന്ത്യയിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച റേറ്റിംഗോടെയാണ് കിഫ്ബി മസാല ബോണ്ടുകൾ പുറത്തിറക്കിയത്. ഇത് വഴി 2150 കോടി രൂപ സമാഹരിക്കുകയും ചെയ്തു.

You might also like

-