കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സി എഫ് തോമസ് ആയിരിക്കുമെന്ന് പി ജെ ജോസഫ്

പാലായില്‍ യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയെയും അംഗീകരിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി

0

കൊച്ചി :കേരള കോണ്‍ഗ്രസിന്റെ അടുത്ത ചെയര്‍മാന്‍ സി എഫ് തോമസ് ആയിരിക്കുമെന്ന് പി ജെ ജോസഫ്. നിയമനടപടികള്‍ അവസാനിച്ചാലുടന്‍ പ്രഖ്യാപനമുണ്ടാകും. പാലായില്‍ യുഡിഎഫ് തീരുമാനിക്കുന്ന ഏത് സ്ഥാനാര്‍ത്ഥിയെയും അംഗീകരിക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതാധികാര യോഗത്തിന് ശേഷമായിരുന്നു ജോസഫ് അനുകൂലികളുടെ പ്രഖ്യാപനം.ജോസ് കെ മാണി തെറ്റ് തിരുത്തി വന്നാൽ യോജിച്ച് പോകും

ജോസ് കെ മാണി വിഭാഗത്തെ ഒഴിവാക്കിയായിരുന്നു കൊച്ചിയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര യോഗം വിളിച്ച് ചേര്‍ത്തത്. പി ജെ ജോസഫിനെ അനുകൂലിക്കുന്ന 14 പേര്‍ യോഗത്തില്‍ പങ്കെടുത്തു. മാണി വിഭാഗം വിട്ട സി എഫ് തോമസും ജോയി എബ്രാഹവും എത്തിയിരുന്നു. വേറെ പാര്‍ട്ടിയായി മാറിയതിനാലാണ് ജോസ് കെ മാണിയെ അനുകൂലിക്കുന്നവരെ ക്ഷണിക്കാത്തതെന്ന് പി ജെ ജോസഫ് പറഞ്ഞു. തെറ്റുതിരുത്തി വന്നാല്‍ മാത്രമേ ജോസ് കെ മാണിയുമായി യോജിക്കാന്‍ കഴിയൂ.

പാലായില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. യു ഡി എഫ് തീരുമാനിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും അംഗീകരിക്കും. അത് നിഷ ജോസാണെങ്കിലും എതിര്‍ക്കില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.നിയമപ്രശ്‌നങ്ങള്‍ പൂര്‍ത്തിയായാലുടന്‍ പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കും. സി എഫ് തോമസ് പുതിയ ചെയര്‍മാനാകുമെന്നും പി ജെ ജോസഫ് പ്രഖ്യാപിച്ചു.

ജോസ് കെ മാണി വിഭാഗം നടത്തിയ കോട്ടയത്ത് ചേര്‍ന്ന യോഗം നിയമവിരുദ്ധം. അത് കോടതി തന്നെ അംഗീകരിക്കുകയും സ്റ്റേ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റികളെയും കീഴ് ഘടകങ്ങളെയും ഒപ്പം നിര്‍ത്തി ശക്തി തെളിയിക്കുംവിധം പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്താണ് ഉന്നതാധികാര സമിതിയോഗം പിരിഞ്ഞത്.അതേസമയം, കേരള കോണ്‍ഗ്രസ് ഭരണഘടന എന്താണെന്ന് നേതാക്കന്മാര്‍ പഠിക്കട്ടെയെന്നായിരുന്നു ജോസ് കെ.മാണിയുടെ പ്രതികരണം. ആക്ടിങ് ചെയര്‍മാന്‍ എന്നോ വര്‍ക്കിങ് ചെയര്‍മാന്‍ എന്നോ ഭരണഘടനയില്‍ വ്യവസ്ഥയില്ല. യഥാര്‍ഥ കേരള കോണ്‍ഗ്രസ് ഏതാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിക്കട്ടെയെന്നും ജോസ് കെ.മാണി പത്തനംതിട്ടയില്‍ പറഞ്ഞു

You might also like

-