കര്‍ണാടകയില്‍ രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ നീക്കം

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൌഡയുമായി കൂടിക്കാഴ്ച നടത്തി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ ആവശ്യപ്പെട്ടു. സഖ്യസര്‍ക്കാരിന് ഭീഷണിയില്ലെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

0

കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താന്‍ പുതിയ ഫോര്‍മുലയുമായി കോണ്‍ഗ്രസ്. രാജിവെച്ച എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കി പ്രശ്നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവിലെ മന്ത്രിസഭയിലെ ആറ് പേര്‍ രാജിവെക്കും. പകരം രാജിവെച്ച എം.എല്‍.എമാരെ പരിഗണിക്കാനാണ് തീരുമാനം.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൌഡയുമായി കൂടിക്കാഴ്ച നടത്തി. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ ആവശ്യപ്പെട്ടു. സഖ്യസര്‍ക്കാരിന് ഭീഷണിയില്ലെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 11 എം.എല്‍.എമാര്‍ ഇന്നലെ കര്‍ണാടക ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയതോടെയാണ് സഖ്യസര്‍ക്കാറിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായത്. ഇവര്‍ മുംബൈയിലെ റിസോര്‍ട്ടിലാണ് ഇപ്പോഴുള്ളത്. രാജിവെച്ച കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലര്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. രാജിവെച്ച എം.എല്‍.എമാരുമായി സംസാരിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യയും പ്രതികരിച്ചു.

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൌഡയുമായി ചര്‍ച്ച നടത്തി. വിമത എം.എല്‍.എമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ അഴിച്ചുപണിത് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ജെ.ഡി.എസ് നിര്‍ദേശം. അമേരിക്കയിലുള്ള മുഖ്യമന്ത്രി കുമാരസ്വാമി ഇന്ന് തിരിച്ചെത്തും. മല്ലികാര്‍ജുന ഖാര്‍ഗെയെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. എന്നാല്‍ ഇത് ഖാര്‍ഗെ നിഷേധിച്ചു.

അതേസമയം മുഖ്യമന്ത്രിയാകാനുള്ള സിദ്ധരാമയ്യയുടെ ശ്രമമാണ് കര്‍ണാടകയില്‍ നടക്കുന്നതെന്നാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ ആരോപണം. ബി.ജെ.പിയില്‍ ചേരുമെന്ന് രാജിവെച്ച ചില എം.എല്‍.എമാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

You might also like

-