സ്വിഫ്റ്റ് കമ്പനി യുണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി.യുടെ ചര്‍ച്ച ഇന്ന്

കിഫ്ബിയിൽ നിന്നുളള പണം സ്വീകരിച്ച് കൊണ്ട് നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതയ്ക്ക് വഴിതെളിക്കുമെന്ന ആശങ്കയാണ് വലിയ തോതിൽ പ്രചരിച്ചത്.

0

തിരുവനന്തപുരം ;സ്വിഫ്റ്റ് കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിയനുകളുമായി കെ.എസ്.ആര്‍.ടി.സി എം.ഡി. ഇന്ന് ചര്‍ച്ച നടത്തും. എന്തു വില കൊടുത്തും സ്വിഫ്റ്റ് നടപ്പാക്കാനാണ് എം.ഡി.ബിജു പ്രഭാകറിന്റെ തീരുമാനം. പ്രതിപക്ഷ യൂണിയനുകള്‍ ഇപ്പോഴും കമ്പനി രൂപീകരണത്തിന് എതിരാണ്.കിഫ്ബിയിൽ നിന്നുളള പണം സ്വീകരിച്ച് കൊണ്ട് നടത്തുന്ന പദ്ധതി തൊഴിലാളി വിരുദ്ധതയ്ക്ക് വഴിതെളിക്കുമെന്ന ആശങ്കയാണ് വലിയ തോതിൽ പ്രചരിച്ചത്. ഇക്കാര്യത്തിലാണ് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുന്നത്.

ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ച ബിജു പ്രഭാകര്‍ ഇന്നലെ ശാന്തമായാണ് പ്രതികരിച്ചത്. 5 % ജീവനക്കാര്‍ മാത്രമാണ് കള്ളത്തരങ്ങള്‍ നടത്തുന്നത്. ജീവനക്കാരുടെ പിന്തുണയുണ്ടെങ്കിലേ മുന്നോട്ടു പോകാന്‍ കഴിയൂ എന്നും വ്യക്തമാക്കിയിരുന്നു. സ്വിഫ്റ്റ് കമ്പനിയെ എതിര്‍ക്കുന്നവര്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉണ്ടാകില്ലെന്ന് പരസ്യ പ്രതികരണം നടത്തിയ എം.ഡി. ഇന്നത്തെ ചര്‍ച്ചയില്‍ എന്ത് സമീപനം എടുക്കുമെന്നത് ശ്രദ്ധേയമാണ് .

അതേസമയം, കെഎസ്ആർടിസിയിലെ അഴിമതി ആരോപണങ്ങൾ സംബന്ധിച്ച ബിജുപ്രഭാകറിന്റെ വെളിപ്പെടുത്തലിൽ വലിയ ആരോപണങ്ങൾ ഉണ്ടായെങ്കിലും ആ വിഷയത്തിന്മേൽ ചർച്ച ഇന്നുണ്ടാവില്ല.കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിയിലെ ക്രമക്കേടിന്റെ രേഖകൾ പുറത്ത് വന്നത്. 2015 ലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് 2018 ൽ നടന്ന ഓഡിറ്റ് വിവരങ്ങളിൽ കെടിഡിഎഫ്സിക്ക് തിരിച്ചടയ്ക്കാൻ നൽകിയ തുകയിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്നും ഓഡിറ്റിൽ നിന്ന് വ്യക്തമാണ്.മാത്രമല്ല, കെഎസ്ആർടിസിയുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ 100 കോടിരൂപയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.കെ.എസ്.ആര്‍.ടി.സിയിലെ 100 കോടി ക്രമക്കേടില്‍ ശക്തമായ നടപടി വേണമെന്ന് എല്ലാ യൂണിയനുകളും ആവശ്യം ഉന്നയിച്ചു. ഇക്കാര്യങ്ങളടക്കം ചര്‍ച്ചയാകും

 

You might also like

-