ധീരജവാന് അന്ത്യാഞ്ജലി അർപ്പിക്കാൻ  ജനപ്രവാഹംധീര ജവാന് നാടിന്റെ യാത്ര മൊഴി: സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

കട്ടപ്പനയിലെ പൊതു ദർശനത്തിനു ശേഷം പതിനൊന്നേകാലോടെ മൃതദേഹം സംസ്ക്കാര ചടങ്ങുകൾക്കായി വീട്ടിൽ എത്തിച്ചു.

0

ധീര ജവാന് നാടിന്റെ യാത്ര മൊഴി: സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

ഛത്തീസ്‌ഗഢില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ ഇടുക്കി കട്ടപ്പന വെള്ളയാംകുടി സ്വദേശി ഒ.പി. സാജുവിന് നാടിന്റെ യാത്ര മൊഴി. കട്ടപ്പനയിലെ പൊതു ദർശനത്തിനു ശേഷം പതിനൊന്നേകാലോടെ മൃതദേഹം സംസ്ക്കാര ചടങ്ങുകൾക്കായി വീട്ടിൽ എത്തിച്ചു. തുടർന്ന് ബന്ധു ജനങ്ങളും നാട്ടുകാരും അന്ത്യോപചാരം അർപ്പിച്ചു.ഇതിനു ശേഷം കേരള പോലീസും സി ആർ പി എഫ് വിഭാഗവും സല്യൂട്ട് നൽകി. മൃതദേഹത്തിലെ ദേശീയ പതാക ഭാര്യ സുജയും കുടുംബാംഗങ്ങളും നിറ കണ്ണുകളോടെ ഏറ്റു വാങ്ങി. മകൻ അജയ് സാജു ചിതക്ക് തീ കൊളുത്തി. സി.ആർ.പി.എഫ് ജവാന്മാർ ആചാര വെടി മുഴക്കി പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് ജവാന് യാത്ര മൊഴിയേകിയത്. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
രാജാക്കാട് മുക്കുടി ഒറോലിക്കൽ പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകനാണ് സാജു. ഇരട്ടയാർ സ്വദേശി സുജയാണ് ഭാര്യ. ചങ്ങനാശേരി എൻ. എസ്. എസ് കോളേജ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥി അജയ് സാജുവും വെള്ളയാംകുടി സെന്റ് ജോർജ് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ആര്യനന്ദയുമാണ് മക്കൾ.

ധീരജവാന് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം

ഒ.പി സാജുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കട്ടപ്പനയിൽ വൻ ജനസഞ്ചയമെത്തി. ഇന്നലെ രാവിലെ പത്തേകാലോടെയാണ് കട്ടപ്പന ഗാന്ധിസ്ക്വയറിൽ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഇടുക്കി ആർ ഡി ഒ എം.പി.വിനോദ് അന്തിമോപചാരമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിനു വേണ്ടി നെടുങ്കണ്ടം തഹസീൽദാർ എം.ബാബു പുഷ്പചക്രം സമർപ്പിച്ചു.

സി ആർ പി എഫ് ഡി.ജി.പി ക്ക് വേണ്ടി സി ആർ പി എഫ് ബാംഗ്ലൂർ ഐ ജി ഗിരി പ്രസാദ് അന്തിമോപചാരം അർപ്പിച്ചു.

സി ആർ പി എഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്റർ ഡിഐജി മാത്യു എ ജോൺ, പെരിങ്ങാം റിക്രൂട്ട് ട്രെയിനിങ് സെന്റർ ഡിഐജി എം. ജെ വിജയൻ, ഇടുക്കി എം.എൽ.എ
റോഷി അഗസ്റ്റിൻ , മുൻ എംഎൽഎ മാരായ ഇ.എം അഗസ്തി, തോമസ് ജോസഫ്, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മർച്ചന്റ്സ് അസോസിയേഷൻ, വിമുക്ത ഭടൻമാർ, എൻ സി സി കേഡറ്റുകൾ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ടീയ, സാംസ്കാരിക, സംഘടനാ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

ജന്മനാടായ രാജാക്കാട് മുക്കുടിൽ നിന്നുൾപ്പെടെ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിനാളുകൾ ധീര ജവാന് ആദരാഞ്ജലികളർപ്പിക്കാൻ കട്ടപ്പനയിൽ എത്തിച്ചേർന്നിരുന്നു. പൊതുദർശനത്തിനു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പതിനൊന്നേകാലോടെ മൃതദേഹം സംസ്കാരത്തിനായി വീട്ടിലെത്തിച്ചു.

മന്ത്രി എം എം മണി അന്തിമോപചാരം അർപ്പിച്ചു

ജവാൻ ഒ.പി. സാജുവിന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി വെള്ളയാംകുടിയിലെ വസതിയിൽ എത്തി ആദരാഞ്ജലിയർപ്പിച്ചു.
ശനിയാഴ്ച രാത്രി 11 മണിയോടെ വീട്ടിലെത്തിച്ച ജവാന്റെ മൃതദേഹം സിആർപിഎഫ് സംഘത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ആർ ഡി ഒ എം.പി വിനോദ് ഏറ്റുവാങ്ങി ബന്ധുക്കൾക്ക് കൈമാറി. രാത്രി ഒരു മണിയോടെ മന്ത്രി എം എം മണി ജവാന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം ബന്ധുക്കളെ കണ്ട് അനുശോചനമറിയിച്ചു. ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസും ജവാന്റെ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു. ജില്ലാ കലക്ടർ എച്ച്. ദിനേശൻ ജവാന്റെ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.

You might also like

-