പ്രഫുൽ ഗോഡ പട്ടേൽ നാളെ ദ്വീപിലെത്തുമ്പോൾ” കരിദിനം” ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവെന്ന കലക്ടറുടെ വാദം തെറ്റെന്ന് ദ്വീപ് നിവാസികള്‍

അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയിലും നേതാക്കൾ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്

0

കവരത്തി: വിവാദങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ നാളെ ദ്വീപിലെത്തുമ്പോൾ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെ ചൊല്ലി, ബിജെപി ലക്ഷദ്വീപ് ഘടകത്തിൽ പൊട്ടിത്തെറി തുടരുകയാണ്. കേസ് കൊടുത്തതിനെ ന്യായീകരിച്ച് എ പി അബ്ദുള്ളക്കുട്ടി ബിജെപി കമ്മിറ്റിയിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു.ബിജെപി ലക്ഷദ്വീപ് സംസ്ഥാന നേതാക്കളുമായി പ്രഭാരി എ പി അബ്ദുള്ളക്കുട്ടി വാട്സാപ് വഴി നടത്തിയ മീറ്റിംഗിലെ സംഭാഷണമാണ് പുറത്ത് വന്നത്. ഐഷ സുൽത്താനയ്ക്കെതിരെ കേസ് കൊടുക്കാനുള്ള തീരുമാനം നേതൃത്വം ആലോചനകളില്ലാതെ നടത്തിയതാണെന്നും ലക്ഷ്ദ്വിപിൽ പാർട്ടിയ്ക്കെതിരായ വികാരം ശക്തമാണെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടുന്നുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയിലും നേതാക്കൾ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് മറുപടി നൽകിയ അബ്ദുള്ളക്കുട്ടി കേസ് പിൻവലിക്കാനാകില്ലെന്ന് നേതാക്കളെ അറിയിക്കുന്നുണ്ട്.

അബ്ദുള്ളക്കുട്ടി നടത്തിയ ഈ മീറ്റിംഗിന് പിറകെയാണ് വിവിധ ദ്വിപുകളിൽ നിന്ന് പ്രധാന ഭാരവാഹികളടക്കം കൂട്ടത്തോടെ രാജിവെച്ചത്. വിവിധ തലത്തിൽ പ്രതിഷേധം തുടരുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തും. നാളെ 12.30 ന് അഗത്തിയിലെത്തുന്ന അ‍ഡ്മിനിസ്ട്രേറ്റർ ഈ മാസം 20 വരെ ദ്വീപിൽ തുടരും. വിവിധ മേഖലയിലെ സ്വകാര്യ വൽക്കണരണം, ടൂറിസം അടക്കമുള്ളവിഷയങ്ങളിൽ പ്രധാന തീരുമാനങ്ങൾ സന്ദർശനത്തിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറയിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അതേസമയം,ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തുവെന്ന കലക്ടറുടെ വാദം തെറ്റെന്ന് ദ്വീപ് നിവാസികള്‍. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും ദ്വീപ് നിവാസികള്‍ ആരോപിച്ചു.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഒന്നരമാസം പിന്നിട്ടിട്ടും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാത്തതിനെത്തുടര്‍ന്ന് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നുണ്ടെന്നാണ് കോടതിയില്‍ ഭരണകൂടം അറിയിച്ചത്.എന്നാല്‍, സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ദ്വീപിലെ യുവാക്കള്‍ ചേര്‍ന്ന് ചില വീടുകളില്‍ അത്യാവശ്യ സാധനങ്ങളെത്തിച്ചു. ഹൈക്കോടതി വിശദീകരണം തേടിയിട്ടും ഇതുവരെയും ഒരു സഹായവും ലഭിച്ചിട്ടില്ലെന്നാണ് ദ്വീപ് നിവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

You might also like

-