ടൈറ്റാനിയം അഴിമതി കേസ് വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരക്കും ആൾക്ഷാമവും ചൂണ്ടിക്കാട്ടി കേസ് കൈയ്യൊഴിയാൻ സിബിഐ ശ്രമിച്ചെങ്കിലും വിഷയത്തിന്‍റെ രാജ്യാന്തര തലം കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെ വേണമെന്ന് ഹൈക്കോടതി കർശന ഉത്തരവിറക്കുകയായിരുന്നു

0

തിരുവനന്തപുരം| ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെ ഇരുപത് വർഷം പഴക്കമുള്ള കേസ് ഫയലുകളാണ് സിബിഐക്ക് വീണ്ടും തുറക്കേണ്ടി വരുന്നത്. തിരക്കും ആൾക്ഷാമവും ചൂണ്ടിക്കാട്ടി കേസ് കൈയ്യൊഴിയാൻ സിബിഐ ശ്രമിച്ചെങ്കിലും വിഷയത്തിന്‍റെ രാജ്യാന്തര തലം കണക്കിലെടുത്ത് കേന്ദ്ര ഏജൻസി തന്നെ വേണമെന്ന് ഹൈക്കോടതി കർശന ഉത്തരവിറക്കുകയായിരുന്നു.ആറ് മാസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെങ്കിൽ ഹർജിക്കാരന് കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയെ വീണ്ടും സമീപിക്കാം.

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിൽ മാലിന്യ നിയന്ത്രണ പ്ലാന്‍റിന് വിദേശത്ത് നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതിൽ ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് അഴിമതി ആരോപിച്ചാണ് കേസ്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി മുൻ ജീവനക്കാരനും യൂണിയൻ നേതാവുമായിരുന്ന എസ് ജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദം കേട്ട കോടതി രാജ്യങ്ങൾ തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതിൽ സംസ്ഥാന ഏജൻസിക്ക് പരിമിതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ടത്.പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്‍റെ തിരക്കിലാണ് ഉദ്യോഗസ്ഥരും സംവിധാനങ്ങളുമെന്ന് പറഞ്ഞ സിബിഐ ഇരുപത് വർഷം മുൻപ് നടന്ന ഇടപാടിന്‍റെ രേഖകൾ ശേഖരിക്കുന്നത് പ്രായോഗികം അല്ലെന്നും കോടതിയെ അറിയിച്ചിരുന്നു. ഈ വാദം തള്ളിയാണ് കേസ് അന്വേഷണത്തിനുള്ള വഴികളടക്കുന്നതും നീതി നിഷേധമാണെന്ന് വ്യക്തമാക്കി ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് കെ ബാബുവിന്‍റെ ഉത്തരവ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായിരുന്ന രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിംകുഞ്ഞ് എന്നിവർക്കെതിരെയാണ് 120 കോടി രൂപയുടെ അഴിമതി ആരോപണം.

മീക്കോൺ എന്ന കൺസൾടൻസി സ്ഥാപനം ഇടനില നിന്ന് ഫിൻലൻഡ്, യുകെ കമ്പനികളിൽ നിന്ന് ഉപകരണങ്ങൾ ഇറക്കിയതിൽ ഗൂഢാലോചന നടന്നതായാണ് കേസ് അന്വേഷിച്ച വിജിലൻസിന്‍റെ കണ്ടെത്തൽ. ആഗോള ടെൻഡർ വിളിക്കാതെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ഇല്ലാതെ ചട്ടങ്ങൾ മറി കടന്നാണ് ഇടനില നിന്ന സ്ഥാപനം കരാർ നടപ്പാക്കിയതെന്നും വിജിലൻസ് പറയുന്നു. എന്നാൽ എത്ര കോടി രൂപയുടെ ഇടപാടാണ് വിദേശ കന്പനിയുമായി നടന്നതെന്ന് പോലും വിജിലൻസിന് കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. സിബിഐ ക്ക് കേസ് കൈമാറുന്നതിൽ നേരത്തെ തന്നെ സംസ്ഥാന സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. സിബിഐ അന്വേഷണം ഉറപ്പായതോടെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള രാഷ്ട്രീയപ്രാധാന്യമുള്ള കേസ് വീണ്ടും സജീവചർച്ചയിലേക്ക് വരികയാണ്.

You might also like

-