മാലിന്യ സംസ്‌കരണത്തിനുള്ള ചെലവ് കണ്ടെത്താൻ മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് ?

അടിമാലി റോഡ്, മറയൂര്‍ റോഡ്, ഗ്യാപ്പ് റോഡ് എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പ്രവേശന ഫീസ് ഇടാക്കാനാണ് ആലോചിക്കുന്നത്. വിനോദസഞ്ചാരികള്‍ വര്‍ധിക്കുന്നത് മാലിന്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്

ഇടുക്കി| മൂന്നാറില്‍ വിനോദ സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് പിരിക്കാന്‍ ആലോചന. നാളത്തെ പഞ്ചായത്ത് കമ്മറ്റിയില്‍ അന്തിമ തീരുമാനം കൈകൊള്ളും. മൂന്നാറിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. മാലിന്യ സംസ്‌കരണത്തിനുള്ള ചെലവ് കണ്ടെത്താനാണ് ഇങ്ങനൊരു തീരുമാനമെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.അടിമാലി റോഡ്, മറയൂര്‍ റോഡ്, ഗ്യാപ്പ് റോഡ് എന്നിവിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് പ്രവേശന ഫീസ് ഇടാക്കാനാണ് ആലോചിക്കുന്നത്. വിനോദസഞ്ചാരികള്‍ വര്‍ധിക്കുന്നത് മാലിന്യ പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുന്നുണ്ട്. വഴിയോരങ്ങളില്‍ വലിച്ചെറിയുന്നതും ഉപേക്ഷിക്കുന്നതും പഞ്ചായത്തിന് തലവേദനയാണെന്നാണ് കമ്മിറ്റിയുടെ അഭിപ്രായം.

മൂന്നാറിനെ സുന്ദരമായി സംരക്ഷിക്കുന്നതിന് ഇത് വിലങ്ങുതടിയാണ്. മറ്റ് പഞ്ചായത്തുകളെക്കാള്‍ കൂടുതല്‍ പേരെ മാലിന്യ നീക്കത്തിന് ഉപയോഗിക്കേണ്ടി വരുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നാണ് പഞ്ചായത്ത് പറയുന്നത്. പ്രവേശന ഫീസിലൂടെ ലഭിക്കുന്ന തുക തൊഴിലാളികള്‍ക്ക് വേതനമായി നല്‍കാമെന്നും പഞ്ചായത്ത് കണക്ക് കൂട്ടുന്നു.പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചാല്‍ സര്‍വ്വകക്ഷി യോഗം വിളിച്ച് ഉടന്‍തന്നെ പ്രവേശന ഫീസ് ഈടാക്കി തുടങ്ങാമെന്ന് പഞ്ചായത്ത് കണക്കുകൂട്ടുന്നു. തൊട്ടടുത്തുള്ള കാന്തല്ലൂര്‍ പഞ്ചായത്ത് ഇതിനോടകം തന്നെ 50 രൂപ പ്രവേശന ഫീസ് ഈടാക്കുന്നുണ്ട്.

You might also like

-