സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകി

മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരേ മൊഴി നല്‍കാനും സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

0

കൊച്ചി :സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ഇഡിക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രി കെ.ടി. ജലീല്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരേ മൊഴി നല്‍കാനും സന്ദീപ് നായരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.സന്ദീപിൻ്റെ മൊഴി നിർണ്ണായകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിക്കും മറ്റ് ഉന്നതർക്കുമെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർ‍ബന്ധിച്ചുവെന്നായിരുന്നു മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് എറണാകുളം സിജെഎം കോടതിയുടെ അനുമതി നൽകിയിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധമില്ലാത്ത വ്യക്തികളെ മനപൂര്‍വ്വം ഇതിലേക്ക് വലിച്ചിഴക്കുന്നതിനായി ഇ.ഡി സമ്മര്‍ദം ചെലുത്തി. ഇതിനായി വ്യാജ തെളിവുകളടക്കം നിര്‍മിച്ചെന്നും ഇതില്‍ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്ദീപ് നായരുടെ മൊഴിയുടെ പൂര്‍ണരൂപം റിപ്പോര്‍ട്ടില്‍ ഇല്ല. പരാമര്‍ശങ്ങള്‍ മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് സംഘം സന്ദീപ് നായരെ ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യല്‍.

You might also like

-