യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഈസ്റ്റർ

."മഹാമാരിയുടെ ദുരിതകാലം ഉടൻ അവസാനിക്കുമെന്നും ലോകം പ്രത്യാശയിലേക്ക് ഉയർത്തെഴുന്നേൽക്കുമെന്നും ഫ്രാൻസീസ് മാർപാപ്പ പറഞ്ഞു.

0

യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഈസ്റ്റർ ആചരിച്ചു ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ഈസ്റ്റർ തിരുക്കർമ്മങ്ങളും പുരോഗമിക്കുകയാണ്.”മഹാമാരിയുടെ ദുരിതകാലം ഉടൻ അവസാനിക്കുമെന്നും ലോകം പ്രത്യാശയിലേക്ക് ഉയർത്തെഴുന്നേൽക്കുമെന്നും ഫ്രാൻസീസ് മാർപാപ്പ പറഞ്ഞു. വത്തിക്കാനിൽ ഈസ്റ്റർ ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഇരുനൂറു പേർ മാത്രമാണ് വത്തിക്കാനിലെ ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്. ഈ ഇരുണ്ട കാലത്ത് പ്രത്യാശയുടെ ദൈവ സന്ദേശം കേൾക്കാൻ ലോകം തയാറാകണമെന്ന് മാർപാപ്പ പറഞ്ഞു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പ്രതിസന്ധികളെ ഒന്നിച്ചു മറികടക്കാനും മനുഷ്യന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തുവിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയർത്തി കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. എറണാകുളം സെന്‍റ്മേരീസ് ബസിലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ചടങ്ങുകൾക്ക് മുഖ്യകാർമികനായി. ലൗകികമായ വിജയങ്ങൾക്കുവേണ്ടി പരക്കം പായുന്ന മനുഷ്യരെയാണ് ഇന്ന് നാം കൂടുതലായി കാണുന്നതെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. പണം വേണം, പദവി വേണം, അധികാരം വേണം. അങ്ങനെ ജനമദ്ധ്യേ അധികാരം ഉപയോഗിക്കുന്നവനായി മാറണമെന്നുള്ള ചിന്ത എല്ലാ രംഗങ്ങളിലും ദൃശ്യമാണ്. സാധാരണക്കാരിലും ഉയർന്ന നിലവാരം പുലർത്തുന്നവരിലും ഈ പ്രവണതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 ന്റെ ആഘാതത്തിൽപ്പെട്ടുഴലുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിനും ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്നു. ഈ വൈറസ് ബാധയിൽനിന്നു മനുഷ്യസമൂഹം രക്ഷപ്പെട്ടുവരികയാണ്. എങ്കിലും, ഈ വൈറസിന്റെ വകഭേദങ്ങൾ ഇനിയും നമ്മെ പിടികൂടുമോ എന്ന ആശങ്കയിലാണല്ലോ നമ്മളെന്നും കർദിനാൾ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ദേവാലയത്തിൽ ഈസ്റ്റർ ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നത്.എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ കെസിബിസി അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഈസ്റ്റർ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താത്ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികൾ തേടാതെ കഷ്ടങ്ങൾ സഹിച്ചും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നുമാണ് ഈസ്റ്റർ നൽകുന്ന സുപ്രധാന പാഠങ്ങൾ.

You might also like

-