ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രം കോവിഡ് ചികിത്സ കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍

സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു

0

ഡല്‍ഹി: ഡൽഹിയിലെ ആശുപത്രികളിലെ കോവിഡ് ചികിത്സ തദേശിയർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. വിവേചനം കൂടാതെ എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കും. സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളിലെയും പല സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനം കെജ്രിവാള്‍ കഴിഞ്ഞ ദിവസമാണ് നടത്തിയത്. ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള 10,000 കിടക്കകള്‍ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

ചികിത്സയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന വിവിധ സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കിയിട്ടുള്ളത്. എല്ലാ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളും നഴ്‌സിങ് ഹോമുകളും ഡല്‍ഹിയില്‍ സ്ഥിര താമസക്കാരനാണോ അല്ലയോ എന്ന വിവേചനം കൂടാതെ എല്ലാവര്‍ക്കും കോവിഡ് ചികിത്സ നല്‍കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ലഫ്റ്റനന്റ് ഗവർണർ ബിജെപിയുടെ സമ്മർദത്തിന് വഴങ്ങിയാണ് തീരുമാനമെടുത്തതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ ആര്‍ക്കും ചികിത്സ തേടാം. പ്രത്യേക ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളിലും ആര്‍ക്കും പോകാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം നടത്തിയശേഷമാണ് അദ്ദേഹം സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ തുറക്കാന്‍ തയാറായത്. തീരുമാനത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

You might also like

-