മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വന്‍റി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്

0

ആലുവ | സി.പി.എം പ്രവർത്തകരുടെ മർദനത്തെ തുടർന്ന് മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ മരണത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. വധശ്രമത്തിനായിരുന്നു നേരത്തെ കേസെടുത്തിരുന്നത്. റിമാൻഡിലുള്ള നാല് പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തിയത്. അതേ സമയം ദീപുവിന്റെ സംസ്‌കാരം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലെ ശ്മശാനത്തിലാകും സംസ്‌കാരം നടക്കുക. കുന്നത്തുനാട് എം.എൽ.എ പി വി ശ്രീനിജിന് എതിരെയുള്ള വിളക്ക് അണക്കൽ പ്രതിഷേധവുമായി ബന്ധപ്പെട്ട തർക്കമാണ് ദീപുവിന്റെ മരണത്തിൽ കലാശിച്ചത്. ഇന്നലെ ദീപുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ എം.എൽ.എ നടത്തിയ പ്രതികരണം ട്വന്റി ട്വന്റി പ്രവർത്തകരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ദീപുവിന്റെ മരണകാരണം മാറ്റിയെഴുതാൻ എം.എൽ.എ ശ്രമിക്കുന്നുവെന്നതടക്കം ഗുരുതര ആരോപണങ്ങൾ ആണ് ബന്ധുക്കളും,ട്വന്റി ട്വന്റി ഭാരവാഹികളും ഉയർത്തിയത്. ഇതിനെ തുടർന്ന് ബന്ധുക്കളുടെ ആവശ്യം കൂടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോർട്ടം കോട്ടയം മെഡിക്കൽ കോളേജിൽ നടത്താൻ തീരുമാനിച്ചത്. പോസ്റ്റുമോർട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.സംഘർഷ സാധ്യത ഉള്ളതിനാൽ വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകൾ.

കഴിഞ്ഞ ശനിയാഴ്ച കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജനെതിരെ നടന്ന വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ ട്വന്‍റി 20 പ്രവർത്തകനായ ദീപുവിനെ മർദ്ദിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴേകാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദ്ദനമേറ്റത്. അന്നേ ദിവസം രാത്രി ഏഴ് മണി മുതൽ പതിനഞ്ച് മിനിറ്റായിരുന്നു ട്വന്‍റി 20 ഭരിക്കുന്ന നാല് പഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വന്‍റി 20-യുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജന്‍ എംഎൽഎ രംഗത്ത് വന്നതാണ് സമരത്തിന് കാരണം. തിങ്കളാഴ്ച രാവിലെയാണ് രക്തം ഛർദ്ദിച്ചതിനെത്തുടർന്ന് കിഴക്കമ്പലത്തിന് അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ദീപുവിനെ പ്രവേശിപ്പിച്ചത്. ആന്തരികരക്തസ്രാവമുണ്ടെന്നും കൂടുതൽ ചികിത്സ വേണമെന്നും വ്യക്തമായതിനെത്തുടർന്ന് ദീപുവിനെ രാജഗിരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശക്തമായ ആന്തരികരക്തസ്രാവമുണ്ടായതിനാൽ ദീപുവിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് ദീപുവിനെ പിന്നീട് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രോഗി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമായതോടെ ഇന്നലെ രാവിലെ മെഡിക്കൽ ബോർഡ് ചേർന്ന് ദീപുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

You might also like

-