തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആര്‍.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി

പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് മരിച്ചത്

0

പത്തനംതിട്ട തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ ആര്‍.എസ്.എസ് സംഘം കുത്തിക്കൊലപ്പെടുത്തി. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി സന്ദീപാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ തിരുവല്ല ചാത്തങ്കരിയിലായിരുന്നു കൊലപാതകം നടന്നത്. സംഭവത്തിൽ മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചാത്തങ്കരി സ്വദേശി ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സി.പി.എമ്മിന്‍റെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അഞ്ചാം പ്രതി വേങ്ങൽ സ്വദേശി അഭി പിടിയിലാകാനുണ്ട്. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അര കിലോമീറ്റര്‍ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും കുത്തേറ്റ് പ്രാണരക്ഷാര്‍ഥം സമീപത്തെ വയലിലേക്ക് ചാടിയ സന്ദീപിനെ പിറകേയെത്തിയ അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

കൊലപാതകത്തിന് മുമ്പ് സന്ദീപ് കുമാർ സ്ഥിരമായെത്തുന്ന കടയിലും പ്രതികൾ എത്തി ഭീഷണിപ്പെടുത്തിയെന്ന് കട ഉടമ ബാബു പൊലീസിനെ അറിയിച്ചിട്ടുണ്ട്. കടയിലെ സാധനങ്ങൾ തകർത്തു. പ്രതികളിലൊരാൾ നാട്ടുകാരൻ തന്നെയാണെന്ന് കട ഉടമ പറയുന്നു. മറ്റുള്ളവരെ മുമ്പ് കണ്ട് പരിചയം ഇല്ലെന്നും ബാബു പറയുന്നു

ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പിന്നീട് മാത്രമേ നടക്കൂ. നിലവിൽ മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു. ഇവിടെ നിന്ന് തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

You might also like

-