നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ  മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു 

ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.

0

കൊച്ചി : ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ പ്രിത്വിരാജ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടുമാർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് വരുന്നതിനാൽ കുട്ടിയെ അഡ്മിറ്റ്‌ ചെയ്യാൻ കഴിയില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ പറഞ്ഞെന്ന് കുട്ടിയുടെ അമ്മ നന്ദിനി ആരോപിച്ചിരുന്നു. എന്നാൽ കുട്ടിയുടെ കൊവിഡ് ആന്‍റിജൻ പരിശോധന ഫലം നെഗറ്റീവാണ്

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി-രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടർന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല എന്നും ഡോക്ടര്‍മാര്‍ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.

കുട്ടിയെ ആദ്യം ആലുവ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതര്‍ ആവശ്യപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിയിലെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു. കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയിൽ എത്തിച്ചപോഴേക്കും  മരിച്ചു. കണ്ടെയ്‌ൻമെൻറ് സോണിൽ നിന്ന് വന്നത് കൊണ്ട് കുട്ടിയെ അഡ്മിറ്റ്‌ ആക്കാൻ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു. എന്നാൽ പീഡിയാട്രിക് സർജൻ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറൽ ആശുപത്രി സൂപ്രണ്ടിന്‍റെ വിശദീകരണം. പിഴവുണ്ടായിട്ടില്ലെന്നാണ് മൂന്ന് ആശുപത്രികളിലെയും അധികൃതർ വ്യക്തമാക്കുന്നത്.

You might also like

-