എറണാകുളംഅങ്കമാലി അതിരൂപതയുടെ ചുമതല വീണ്ടും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സഹായക മെത്രാന്മാർക്കെതിരെ നടപടി

വിവിധ തലങ്ങളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപയുടെ തീരുമാനമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു

0

കൊച്ചി: അതിരൂപതയുടെ ചുമതല മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചുനല്‍കാന്‍ വത്തിക്കാനില്‍നിന്ന് തീരുമാനം. ഒപ്പം അതിരൂപതയിലെ സഹായമെത്രാന്മാരായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരെ സഹായമെത്രാന്‍ സ്ഥാനത്ത് നിന്നും മാര്‍പാപ്പ മാറ്റിയതായും സീറോ മലബാര്‍ സഭ മീഡിയ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് വിവിധ തലങ്ങളില്‍ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപയുടെ തീരുമാനമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നീക്കിയ സമയത്ത് എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയോഗിക്കപ്പെട്ടിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിന്റെ കാലാവധി സമാപിച്ചു.

ഈ സാഹചര്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപതാധ്യക്ഷനായി തുടരും. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണ്ണമായും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയായിരിക്കും ഇനി നിര്‍വഹിക്കുക. സഹായമെത്രാന്‍ സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്ന മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ കാര്യത്തില്‍ സീറോ മലബാര്‍ സഭയുടെ സിനഡ് തീരുമാനം എടുക്കണമെന്നും മാര്‍പാപ്പ നിര്‍ദേശിച്ചതായി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചുബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കണം. സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് മാസം വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍്ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കണം.

എറണാകുളം-അങ്കമാലി അതിരൂപതയുടെ കൂരിയായിലെ വിവിധ തസ്തികകളിലെ നിയമനങ്ങള്‍ സ്ഥിരം സിനഡുമായി ആലോചിച്ച് നടപ്പിലാക്കുന്നതിന് അതിരൂപതാധ്യക്ഷനെന്ന നിലയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. കൂരിയായുടെ ആത്യന്തികമായ പുന:ക്രമീകരണം ഓഗസ്റ്റ് മാസത്തിലെ സിനഡിനുശേഷം നടത്താം. എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങളിലുള്‍പ്പടെ സുസ്ഥിരവും സുഗമവുമായ ഭരണനിര്‍വഹണത്തിനാവശ്യമായ തീരുമാനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ എടുക്കുവാന്‍ ഓഗസ്റ്റ് മാസത്തില്‍ ചേരുന്ന സീറോ മലബാര്‍ സിനഡ് ശ്രദ്ധിക്കണം. അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമിച്ച കമ്മീഷന്റെ റിപോര്‍ട്ടും നിര്‍ദേശങ്ങളും സിനഡിലെ ചര്‍ച്ചകള്‍ക്ക് സഹായകമാകും. സഭയില്‍ കൂാട്ടയ്മയും പരസ്പര സഹകരണവും വളര്‍ത്തുതിനാവശ്യമായ നടപടികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. സഭയുടെ സത്യവിശ്വാസവും അച്ചടക്കവും പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുന്ന നടപടികള്‍ സിനഡില്‍ രൂപപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏറെനാളുകളായി നിലനിന്നിരുന്ന പ്രതിസന്ധികളെ സംബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പായുടെ അന്തിമ വിധിതീര്‍പ്പ് സഭാംഗങ്ങളെല്ലാവരും ഒരു മനസ്സോടെ സ്വീകരിക്കണമെന്ന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു

You might also like

-