കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു

എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

0

കൊച്ചി| കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സിറോ മലബാർ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു. രാജി വത്തിക്കാൻ അംഗീകരിച്ചു. നീണ്ട പതിനൊന്ന് വര്‍ഷം സിറോ മലബാർ സഭയെ നയിച്ചതിന് ശേഷമാണ് കർദിനാൾ മാര്‍ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിഞ്ഞത്. ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്ത് നിന്ന് നീക്കി. കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്‍ക്കാലിക ചുമതല. ബിഷപ്പ് ബോസ്കോ പുത്തൂർ എറണാകുളം അങ്കമാലി അതിരൂപതയുടെ പുതിയ അപ്പോസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ. സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മാര്‍ ജോർജ് ആലഞ്ചേരി സ്ഥാനം ഒഴിയുന്ന വിവരം പ്രഖ്യാപിച്ചത്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ കുര്‍ബാനരീതിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയുടെ പടിയിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. ജനുവരിയില്‍ ചേരുന്ന സഭാ സിനഡാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുക.

എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.സിറോ മലബാർ സഭയെ വർഷങ്ങളായി വരിഞ്ഞുമുറുക്കിയ ഭൂമി വിൽപ്പനയും കുർബാന വിവാദവുമാണ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനത്യാഗത്തിന് പ്രധാനമായും വഴിതുറന്നത്.
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബര്‍15-ന് വീണ്ടും സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍പ്പാപ്പ എന്നെ വിരമിക്കാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടാം റാങ്കോടെയാണ് ബിരുദം നേടിയത്. കേരള കത്തോലിക്കാ സഭയിൽ സമ്പത്തുകൊണ്ടും ആളെണ്ണം കൊണ്ടും പ്രബല വിഭാഗമായ സിറോ മലബാർ സഭയുടെ അമരത്ത് അവരോധിക്കപ്പെട്ടശേഷം സഭാ ഭൂമിവിൽപ്പനയിലടക്കം ‘കണക്കുകൂട്ടലുകൾ’ പിഴച്ചിടത്താണ് കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കാലിടറിയത്. സഭാധ്യക്ഷൻ എന്ന നിലയ്ക്ക് വഴിവിട്ട യാതൊരു സാമ്പത്തിക നേട്ടവും ആലഞ്ചേരിക്കുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷനുകൾ വടിവൊത്ത അക്ഷരത്തിൽ വത്തിക്കാനിലേക്കടക്കം എഴുതിക്കൊടുത്തെങ്കിലും കാനോനിക നിയമങ്ങൾ പാലിക്കുന്നതിൽ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കർദിനാളിന് തിരിച്ചടിയായത്.
2012 ഫെബ്രുവരി 18ന് കർദിനാൾ വ‍ർക്കി വിതയത്തിലിന്‍റെ പിൻഗാമിയായിട്ടാണ് ജോ‍ർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്. എറണാകുളംകാരല്ലത്ത ഒരാൾ എറണാകുളം–അങ്കമാലി അതിരൂപതയുടെ തലപ്പത്തെത്തിയെന്ന ചരിത്രപരമായ നിയോഗം കൂടി ഈ നിയമനത്തിനുണ്ടായിരുന്നു. അക്കാലത്തുതന്നെ മുറുമുറുപ്പുകൾ ഉണ്ടായിരുന്നെങ്കിലും 2017ലെ സഭാ ഭൂമി വിവാദത്തോടെയാണ് അതങ്ങ് കയറിക്കൊളുത്തിയത്. എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ഒരു വിഭാഗം വിശ്വാസികളും സഭാധ്യക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. സഭാതലവനെ സംരക്ഷിക്കാൻ സിനഡും വത്തിക്കാനും ഒപ്പം നിന്നു.

അതിരൂപതയിൽ പ്രതിഷേധം ആളിക്കത്തിയതോടെ ആസ്ഥാന ഇടവകയായ എറണാകുളം സെന്‍റ് മേരീസ് കത്തീട്രലിൽ കാലുകുത്താൻ പോലും വയ്യാത്ത ഗതികേടിലായി ആ‍ലഞ്ചേരി. ഇതിന് പിന്നാലെയാണ് സിറോ മലബാർ സഭയിലെ കുർബാന ഏകീകരണമെന്ന സുപ്രധാന തീരുമാനവുമായി കർദിനാളും സിനഡും മുന്നോട്ട് പോയത്. ഇതിനെതിനെ എറണാകുളം – അങ്കമാലി അതിരൂപത നിസഹരണം പ്രഖ്യാപിച്ചതോടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് പ്രശ്നപരിഹാരത്തിന് വത്തിക്കാനും ശ്രമിച്ചു. സിറോ മലബാർ സഭയുടെ തലവൻ എറണാകുളം – അങ്കമാലി അതിരൂപതയുടെ കൂടി തലവനായിരിക്കുമെന്ന കാലങ്ങളായുളള കീഴ്വഴക്കമാണ് ഇല്ലാതായത്. അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ വത്തിക്കാന് നേരിട്ട് റിപ്പോർട് ചെയ്യുന്ന തീരുമാനം കൂടി ഇതിനിടെ വന്നു.

എല്ലാം മുൻകൂട്ടിക്കണ്ട കർദിനാൾ ഇതിനിടെ കൊച്ചി നഗരത്തിലെ അതിരൂപതയുടെ അരമനവിട്ട് കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് മല കയറിയിരുന്നു. എൺപതിനോടടുക്കുന്ന കർദിനാളിന്‍റെ സ്ഥാനത്യാഗത്തെപ്പറ്റി ഏറെക്കാലമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏതാനും വർഷങ്ങളായി വിടാതെ പിന്തുടരുന്ന വിവാദങ്ങൾ കൂടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. തന്നെ കല്ലെറിഞ്ഞവരോടും സൗമ്യതയോടെ പെരുമാറിയ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് സഭയിൽ സമാധാനം എന്നതായിരുന്നു ആത്യന്തികമായ ലക്ഷ്യം.

You might also like

-