അറസ്റ്റിനൊരുങ്ങി  കസ്റ്റംസ്  മുൻ‌കൂർജാമ്യത്തിനായി ശിവശങ്കർ 

ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന പ്രാഥമിക വിലയിരുത്തലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കുള്ളത്.

0

തിരുവനന്തപുരം :മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ കടുത്ത നടപടിക്കൊരുങ്ങി കസ്റ്റംസ്. ഡോളര്‍ ഇടപാട്, സ്വര്‍ണക്കടത്ത്, ഈന്തപ്പഴം ഇറക്കുമതി തുടങ്ങിയ കേസുകളില്‍ പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം.ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഇന്ന് മെഡിക്കല്‍ കോളജ് അധികൃതരോട് കൂടുതല്‍ വിശദാംശങ്ങള്‍ തേടും. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ, കസ്റ്റംസ് നിയോഗിക്കുന്ന പ്രത്യേക വിദഗ്ധ സംഘവും ശിവശങ്കറിനെ പരിശോധിച്ചേക്കും.നിലവില്‍ ശിവശങ്കറിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല എന്ന പ്രാഥമിക വിലയിരുത്തലാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ക്കുള്ളത്.

അതേസമയം   തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോ ഐസിയുവിൽ കഴിയുന്ന ശിവശങ്കറിനായി അദ്ദേഹത്തിന്‍റെ അഭിഭാഷകർ മുൻകൂർ ജാമ്യാപേക്ഷ തയാറാക്കി. കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത്, ‍ഡോള‍ർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ധങ്ങളും വിതരണം ചെയ്തതിലെ അന്വേഷണം ഇവയെല്ലാം ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക. തലസ്ഥാനത്തുളള കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ അടക്കം ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഓർത്തോ ഐസിയുവിൽക്കഴിയുന്ന ശിവശങ്കറിന്‍റെ മൊഴിയെടുത്തതിനുശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്താൻ നിയമപരമായി കസ്റ്റംസിന് കഴിയൂ. സ്വർണക്കളളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂ‍ർ ജാമ്യം നൽകിയിരുന്നു.എം ശിവശങ്കറിന്‍റെ ചികിത്സയ്ക്കായി രൂപീകരിച്ച മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ഇതിന് ശേഷമാകും തുടർചികിത്സ സംബന്ധിച്ച തീരുമാനമുണ്ടാകുക. ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോ‍ർഡിൽ കാർഡിയോളജി, ന്യൂറോ സർജറി, ന്യൂറോ വിഭാഗം ഡോക്ടർമാരാണുള്ളത്.

You might also like

-