നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ,ഗോത്രതലവന്മാരെ കാണും
ശനിയാഴ്ച പുലർച്ചെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രേമകുമാരിയും സാമുവൽ ജെറോമും മുംബൈ വഴി യെമനിലേക്ക് പുറപ്പെട്ടത്
![Amma Premakumari is in Yemen to meet Nimishipriya, she will meet the tribal chiefs](https://indiavisionmedia.com/wp-content/uploads/2024/04/nimisha.jpg)
ഡൽഹി|വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രി ഏദനിലെ വിമാനത്താവളത്തിൽ എത്തിയ പ്രേമകുമാരി റോഡ് മാർഗം സനയിലേക്ക് പോകും. നിമിഷപ്രിയയെ ജയിലെത്തി കണ്ടതിന് ശേഷം യെമനിലെ ഗോത്രതലവന്മാരെ അടക്കം പ്രേമകുമാരി കാണും. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തെയും പ്രേമകുമാരി കാണും. 2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ബ്ലഡ് മണി നൽകി മോചനം സാധ്യമാക്കാൻ ആണ് ശ്രമം. മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പ്രേമകുമാരിക്ക് ഒപ്പം ഉണ്ട്.
ശനിയാഴ്ച പുലർച്ചെയാണ് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രേമകുമാരിയും സാമുവൽ ജെറോമും മുംബൈ വഴി യെമനിലേക്ക് പുറപ്പെട്ടത്. ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സാഹചര്യത്തില്‍ ‘സേവ് നിമിഷ പ്രിയ’ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.നേരത്തെ ഡൽഹി ഹൈക്കോടതിയാണ് നിമിഷ പ്രിയയെ കാണാൻ പ്രേമകുമാരിയ്ക്ക് യാത്രാനുമതി നൽകിയത്. കേന്ദ്ര സര്‍ക്കാറിന്റെ എതിർപ്പ് മറികടന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ വിധി. പ്രേമകുമാരിക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാൽ മകളുടെ ജീവന്‍ രക്ഷിക്കാനാണ് അമ്മ പോകുന്നത്. അതിനെ എതിര്‍ക്കേണ്ടെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം.