ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ആശുപത്രി കെട്ടിടത്തിൽ വൻ തീപിടിത്തം

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് വന്‍ തീപിടിത്തമുണ്ടായത്.

0

ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ആശുപത്രി കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് വന്‍ തീപിടിത്തമുണ്ടായത്. ആശുപത്രിയിലെ മുകളിലത്തെ നിലയിലെ ടെറസിലാണ് തീപിടിത്തമുണ്ടായത്. വലിയ തോതില്‍ പുകയും പ്രദേശത്തുണ്ടായി.

തീ ആളിപ്പടര്‍ന്നതോടെ 12 രോഗികളെ ഉടനെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇതില്‍ കുട്ടികളുമുണ്ടെന്നാണ് വിവരം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന ഉടന്‍ സ്ഥലത്തെത്തി. നിലവില്‍ തീ നിയന്ത്രണ വിധേയമായെന്നാണ് സൂചന. നാലോളം യൂണിറ്റ് അഗ്‌നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയര്‍ ഓഫീസര്‍ അമരേന്ദ്ര പ്രതാപ് സിംഗ് വാർത്താ ഏജൻസികളോട് പറഞ്ഞു.

ഷോർട്ട് സർക്യൂട്ടാണെന്ന് തീപിടിത്തതിന് കാരണമെന്നാണ് സൂചന. പൊലീസും ഫയർഫോഴും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദില്ലി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച് ആറ് നവജാത ശിശുക്കൾ മരിച്ചിരുന്നു. ആറ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. ഒരു കുഞ്ഞടക്കം 6 പേർ വെൻറിലേറ്ററിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈസ്റ്റ് ദില്ലിയിലെ ആശുപത്രിയിൽ തീപിടുത്തമുണ്ടായത്.

രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി. 16 അഗ്നിശമന സംഘങ്ങൾ ചേർന്നാണ് പുലർച്ചയോടെ തീയണച്ചത്. 2.30 ഓടെയാണ് തീപിടുത്തം ഉണ്ടായെന്ന വിവരം ലഭിച്ചത്. തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിരവധി നിയമലംഘനങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആശുപത്രിയ്ക്ക് നല്‍കിയിരുന്ന ലൈസന്‍സ് മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. ഇതിനുശേഷം അനുമതിയില്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ചുവന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

You might also like

-