രമ്യ ഹരിദാസ് എംപിയും സംഘവും യുവാവിനെ ആക്രമിച്ചുവെന്ന പരാതിയിൽ 6 കോൺഗ്രസ് നേതാക്കൾക്ക് എതിരെ കേസ്

പാലക്കാട് സ്വദേശി സനൂഫ് നൽകിയ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്

0

 

രമ്യ ഹരിദാസ് എംപിയും സംഘവും ലോക്ഡൗൺ ലംഘിച്ചത് ചോദ്യംചെയ്ത യുവാവിനെ ആക്രമിച്ചുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി സനൂഫ് നൽകിയ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തത്.വി.ടി ബൽറാം ഉൾപ്പടെ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് കേസ്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കൈയേറ്റം ചെയ്യൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്, തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം, കോണ്‍ഗ്രസ് നേതാക്കളായ റിയാസ് മുക്കോളി, പാളയം പ്രദീപ് എന്നിവര്‍ പാലക്കാട്ടെ ഹോട്ടലില്‍ ഇരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്ഡൗണ്‍ ഇളവുകള്‍ ലംഘിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാനിരിക്കുന്നത് യുവാവ് ചോദ്യം ചെയ്തതോടെ നേതാക്കള്‍ പുറത്തിറങ്ങി. അതിനിടെ ദൃശ്യങ്ങളെടുത്ത യുവാവിനോട് പാളയം പ്രദീപ് തട്ടിക്കയറുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

എന്നാൽ, പാര്‍സല്‍ വാങ്ങാനെത്തിയതാണെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമായിരുന്നു രമ്യയുടെ വിശദീകരണം. ദൃശ്യങ്ങളെടുത്ത യുവാവ് വൈകിട്ടോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. രമ്യക്ക് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്ന് യുവാവ് പറഞ്ഞു. ഈ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. രമ്യാ ഹരിദാസിനും സംഘത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്.

 

You might also like

-