പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി

ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് അനിവാര്യമാണ്. മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും.

0

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വര്‍ഷം ഒരു കോടി ഒന്‍പത് ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവ വൈവിധ്യത്തിന്റെ സംരക്ഷണം മനുഷ്യരാശിയുടെ അതിജീവനത്തിന് അനിവാര്യമാണ്. മനുഷ്യര്‍ നടത്തുന്ന അനിയന്ത്രിതമായ ചൂഷണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കും. അതിന്റെ ഫലമായി ആഗോള താപനവും സമുദ്ര മലിനീകരണവും മരുഭൂമി വത്കരണവും കൊടും വരള്‍ച്ചകളും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വലിയ വെല്ലുവിളികളാണ് ഇക്കാലത്ത് മനുഷ്യന്‍ നേരിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഈ പ്രതിസന്ധി മറിടക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. പരിസ്ഥിതി സൗഹൃദത്തില്‍ ഊന്നുന്ന വികസന നയങ്ങളാണ് നമുക്ക് വേണ്ടത്. കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുക, വനവത്കരണം ഊര്‍ജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഹരിതകേരളം മിഷന്‍ നടപ്പിലാക്കി. മിഷന്റെ നേതൃത്വത്തില്‍ 2016 -17 വര്‍ഷം 86 ലക്ഷം വൃക്ഷത്തൈകള്‍ കേരളത്തില്‍ നട്ടു. 2017 -18 ല്‍ ഒരു കോടി, 2018 -19 ല്‍ രണ്ട് കോടി, 2019-20 ല്‍ മൂന്ന് കോടി ഇത്തരത്തിലാണ് വൃക്ഷത്തൈകള്‍ നടാന്‍ പദ്ധതിയിട്ടത്. എന്നാല്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ പ്രളയം തൈകളുടെ നിലനില്‍പ്പിനെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് വൃക്ഷവത്കരണ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനും കൃത്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്താനും പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.

You might also like

-