ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്

0

ഡൽഹി :കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 26 ന് നടത്തുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുള്ള ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് ജോയിന്റ് കമ്മീഷണർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇടക്കാല ഉത്തരവിറക്കിയ ചീഫ് ജസ്റ്റിസ് എസ് എ ബോബഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സൈനികർക്കൊപ്പം കർഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കിയിട്ടുള്ളത്. ദില്ലി അതിർത്തികളിൽ സമാധാനപരമായി റാലി നടത്തും. റിപ്പബ്ലിക്ക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കർഷക നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കർഷക സമരം ഇന്ന് 55-ാം ദിവസത്തിലേക്ക് കടന്നു.

വനിതകളെ അണിനിരത്തിയുള്ള രാജ്യ വ്യാപക പ്രതിഷേധവും റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തുവാനാണ് കർഷകരുടെ തീരുമാനം. ട്രാക്റ്റർ പരേഡ് നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി കർഷക സംഘടനകൾക്ക്
നേരത്തെ നോട്ടീസ് നൽകിയിരുന്നു. താൽകാലികമായ നീക്കങ്ങൾ കൊണ്ട് സമരം തീരില്ലെന്നും വേണ്ടത് ശാശ്വത പരിഹാരമാണെന്നും നിയമങ്ങൾ പിൻവലിക്കണമെന്നും സംഘടനാ നേതാക്കൾ പറയുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതം ചെയ്യുമ്പോഴും സുപ്രീംകോടതി നിയോഗിച്ച സമിതിയിൽ സ്വതന്ത്ര നിലപാടുള്ള ആരും ഇല്ലെന്നതാണ് പ്രധാന വിമർശനമായി ഉയരുന്നത്.

You might also like

-