നേഴ്സുമാരെ മുന്നിൽ നിർത്തി മിഷൻ ആശുപത്രികളെ തകർക്കുന്ന കോർപറേറ്റുകൾക്ക് താക്കീതുമായി തൃശ്ശൂർ അതിരൂപത
സമരം ചെയ്യുന്ന നഴ്സുമാരോട് ആരംഭം മുതൽ തന്നെ കാരുണ്യത്തോടെ മാത്രമേ ജൂബിലി, അമല ആശുപത്രി അധികൃതർ പെരുമാറിയിട്ടുള്ളൂ എന്നും, ആശുപത്രിക്ക് ചുറ്റും നടക്കുന്ന നാടകത്തിന്റെ തിരക്കഥ മറ്റെവിടെയോ രചിക്കപ്പെടുന്നു എന്നും സംശയിക്കുന്നു
തൃശൂർ | നേഴ്സുമാരെ മുന്നിൽ നിർത്തി സഭയെ തകർക്കാൻ ശ്രമിക്കുന്ന വിധ്വംസ ശക്തികളെ കത്തോലിക്ക സഭ തിരിച്ചറിയുന്നു. ആരോഗ്യ മേഖലയിലെ കച്ചവടക്കാർക്ക് കവചം ഒരുക്കുവാൻ രാജ്യത്തെ തന്നെ മികച്ച മെഡിക്കൽ കോളേജ് ആശുപത്രികളായ ജൂബിലിയിലും ,അമലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുന്നവരെ സഭ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ . തൃശൂർ അതിരൂപത സംഘടിപ്പിച്ച പ്രതിരോധ സംഗമം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔപചാരിക ആതുര ശുശ്രൂഷ രംഗത്ത് ഭരണകൂടങ്ങൾ കടന്നു വന്നിട്ട് ഒരു നൂറ്റാണ്ട് മാത്രമേ ആകുന്നുള്ളൂ . എന്നാൽ ഒന്നാം നൂറ്റാണ്ട് മുതൽ കർത്താവിന്റെ ഹൃദയത്തുടിപ്പേറ്റു വാങ്ങിയ ക്രൈസ്തവർക്ക് നല്ല സമരിയാക്കാരായുള്ള പ്രവർത്തന പാരമ്പര്യമാണുള്ളത്. തൃശൂർ അതിരൂപതയുടെ അഭിമാന സ്തംഭങ്ങൾ ആയ ജൂബിലിയെയും , അമലയെയും അസ്വസ്ഥതപ്പെടുത്തുവാൻ കേരള കത്തോലിക്കാ സഭ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുത്തകൾക്ക് അവസരമൊരുക്കാൻ അവർക്ക് ഓശാനപെടുന്നവരെ സഭയും സമൂഹവും തിരിച്ചറിയുന്നുണ്ടെന്നു .കുത്തകൾക്ക് അവസരമൊരുക്കാൻ യു എൻ എ കാട്ടികൂട്ടുന്ന കുലുഷിത ശ്രമങ്ങളിൽ നേഴ്‌സുമാർ വീണുപോകരുതെന്നും അദ്ദേഹം പറഞ്ഞു .
സമരം ചെയ്യുന്ന നഴ്സുമാരോട് ആരംഭം മുതൽ തന്നെ കാരുണ്യത്തോടെ മാത്രമേ ജൂബിലി, അമല ആശുപത്രി അധികൃതർ പെരുമാറിയിട്ടുള്ളൂ എന്നും, ആശുപത്രിക്ക് ചുറ്റും നടക്കുന്ന നാടകത്തിന്റെ തിരക്കഥ മറ്റെവിടെയോ രചിക്കപ്പെടുന്നു എന്നും സംശയിക്കുന്നു. പ്രതിരോധ സംഗമ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചുകൊണ്ട് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ സംസാരിക്കുകയായിരുന്നു. സകല ശക്തിയും ഉപയോഗിച്ച് തൃശ്ശൂർ അതിരൂപത തിന്മയുടെ ശക്തികളെ ചെറുക്കും എന്നും അദ്ദേഹം പറഞ്ഞു .സഭയുടെ കാരുണ്യ പ്രവർത്തനങ്ങൾ നിർബാധം തുടരും . അതിരൂപതയുടെ അധ്യക്ഷനോടും അതിരൂപതയോടും അവഹേളനപരമായി പെരുമാറുന്നവർ ,അവരെ തെറ്റിദ്ധരിപ്പിക്കുന്ന അന്ധകാര ശക്തികളെ തിരിച്ചറിയണമെന്നും അവരിൽനിന്ന് അകലം പാലിക്കണമെന്നും മാർ ടോണി നീലങ്കാവിൽ ആഹ്വാനം ചെയ്തു. അതിരൂപതയുടെ ഇടവകകളിൽ നിന്നുള്ള പ്രതിനിധികളായ പതിനായിരത്തോളം വിശ്വാസികൾ തൃശ്ശൂർ ടൗൺഹാളിൽ അണിനിരന്നത് ഒരു ജനതയുടെ ആത്മാഭിമാനത്തിനേറ്റ മുറിവിന്റെ പ്രതിഫലനമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ ജൂബിലി ഡയറക്ടർ ഫാ. റെന്നി മുണ്ടൻ കുരിയൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ,പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ , സഭാതാരം പി.ഐ ലാസർ മാസ്റ്റർ, സി ആർ ഐ സെക്രട്ടറി സിസ്റ്റർ ജോളി ചിറ്റിലപ്പിള്ളി, ഷെവ.അഡ്വ. ബിജു കുണ്ടുകുളം എന്നിവർ പ്രസംഗിച്ചു.
മോൺ. ജെയ്സൺ കൂനം പ്ലാക്കൽ, മോൺ. ജോസ് കോനിക്കര , ഫാ.ഫ്രാൻസീസ് പള്ളിക്കുന്നത്ത് , ഫാ.ജോസ് നന്തിക്കര, ഷിന്റോ മാത്യു, ഡോ.ജോബി തോമസ് കാക്കശ്ശേരി, ഷെവ. പ്രൊഫ. കെ എം ഫ്രാൻസിസ് ആന്റണി എ എ ,ജോർജ്ചിറമ്മൽ , പ്രൊഫ. ജോർജ് അലക്സ് , ജോജു മഞ്ഞില ,ഉജ്ജ്വല ബിജു, എന്നിവർ നേതൃത്വം നൽകി